thrissur local

വലിയപറമ്പിലെ പട്ടികജാതി കൈത്തറി നെയ്ത് കേന്ദ്രം പുനരുദ്ധാരണത്തിന് നടപടിയായില്ല

മാള: പ്രവര്‍ത്തനം നിലച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും വലിയപറമ്പിലെ പട്ടികജാതി കൈത്തറി നെയ്ത് സഹകരണ സംഘം കെട്ടിടം പുനരുദ്ധാരണത്തിന് നടപടിയായില്ല. വമ്പന്‍ പ്രതീക്ഷകളുമായി തുടക്കമിട്ട ഈ കേന്ദ്രം കാട് കയറി ജീര്‍ണ്ണിക്കുകയാണ്. കെട്ടിടത്തിന്റെ ഭിത്തി തകര്‍ത്ത് ആല്‍ മരങ്ങള്‍ വളര്‍ന്നിരിക്കുന്ന നിലയിലാണ് ഇപ്പോള്‍ കേന്ദ്രം. 1991 ആഗസ്തിലാണ് വലിയപറമ്പില്‍ പട്ടികജാതി കൈത്തറി നെയ്ത് സഹകരണ സംഘം ആരംഭിച്ചത്. നൂല്‍നൂല്‍ക്കുന്നതിന് ചര്‍ക്കകളും ചായം പൂരട്ടുന്നതിനുള്ള സംവിധാനങ്ങളും ഉള്‍പ്പടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മുണ്ട്, തോര്‍ത്ത് പുതപ്പ് തുടങ്ങിയവയായിരുന്നു ഇവിടെ നിര്‍മിച്ചിരുന്നത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് നിലക്കുകയായിരുന്നു. പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ സംഘം അടച്ചുപൂട്ടി. സംഘത്തില്‍ 15 തറികളും അനുബന്ധ യന്ത്ര സാമഗ്രികളും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതോടെ മഴ നനഞ്ഞ് തറികളും യന്ത്രങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നശിച്ചു. സംഘത്തിന് വേണ്ടി അന്ന് 10 ലക്ഷം രൂപയാണ് ചെലവഴിച്ചിരുന്നത്. തറികള്‍ക്ക് വേണ്ടി മാത്രം അഞ്ച് ലക്ഷം രൂപയാണ് മുടക്കിയത്. പിന്നീട് ഈ കെട്ടിടത്തില്‍ സഹകരണ പ്രസ് ആരംഭിച്ചെങ്കിലും കാലക്രമത്തില്‍ അതും നിര്‍ത്തി. സംഘത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം അന്വേഷണം തുടങ്ങിയതോടെ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചു. 1995ല്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 ജൂലായില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണവുമായി സംഘം ഭരണസമിതി അംഗങ്ങള്‍ സഹകരിച്ചില്ലന്ന് ആരോപണമുണ്ട്. ഇപ്പോള്‍ സംഘം കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധം കാട് കയറിയിരിക്കുകയാണ്. ഇരുപതിലധികം പേര്‍ക്ക് ജോലി ലഭിച്ചിരുന്ന പട്ടികജാതി കൈത്തറി നെയ്ത് സഹകരണ സംഘം അടച്ചു പൂട്ടിയപ്പോള്‍ ദുരിതത്തിലായത് നിരവധി തൊഴിലാളികളാണ്. കെട്ടിടം പുതുക്കിപ്പണിത് തൊഴില്‍ പരിശീലന കേന്ദ്രമാക്കി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it