Pathanamthitta local

വലിയകോയിക്കല്‍ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അനിശ്ചിതത്വത്തില്‍

പന്തളം: വലിയകോയിക്കല്‍ - കൈപ്പുഴ തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികള്‍ അനിശ്ചിതത്വത്തിലായി. വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തിനും  കൈപ്പുഴ ക്ഷേത്രത്തിനും ഇടയില്‍ അച്ചന്‍കോവിലാറിനു കുറുകെ കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്(കെല്‍)നിര്‍മ്മിച്ച  തൂക്കുപാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി നാളിതുവരെ വേണ്ട വിധത്തിലുള്ള യാതൊരുവിധമായ നവീകരണ പ്രവര്‍ത്തനവും നടത്താതിരുന്നത് ബലക്ഷയത്തിനു കാരണമായതായി  വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. തൂക്കുപാലം നിലനില്‍ക്കുന്ന സ്ഥലം സംബന്ധിച്ച് പന്തളം നഗഗരസഭയും കുളനട പഞ്ചായത്തും തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കെ പാലത്തിന്റെ പരിപാലന ചുമതല കുളനട പഞ്ചായത്തിനു വിട്ടു നല്‍കുകയായിരുന്നു. എന്നാല്‍ പരിപാലന ചുമതല ലഭിച്ച കുളനട ഗ്രാമപ്പഞ്ചായത്ത് പാലത്തെ പാടെ അവഗണിച്ചിരിക്കുകയാണ്. 2015-16 കാലയളവില്‍ നാലര ലക്ഷത്തോളം രൂപ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ചിലവഴിച്ചിട്ടും പാലത്തിന്റെ ബലക്ഷയത്തിനു കുറവുണ്ടായില്ല. ഇപ്പോള്‍ യാത്രക്കാര്‍ പാലത്തില്‍ കയറുമ്പോള്‍ പാലത്തിനു ശക്തമായ കുലുക്കം അനുഭവപ്പെടുകയും നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളകുകയും ചെയ്തു. തുടര്‍ന്നുണ്ടായ വ്യാപക പരാതിയില്‍ കുളനട പഞ്ചായത്ത അധികൃതര്‍ സ്വകാര്യ വ്യക്തിയെ ഉപയോഗിച്ച് നട്ടും ബോള്‍ട്ടും ഇട്ടു മുറുക്കേണ്ടതായ സ്ലാബുകള്‍ വെല്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. പാലത്തിനെ താങ്ങി നിര്‍ത്തുന്ന ഇരുമ്പു റോപ്പുമായി ബന്ധിപ്പിക്കുന്ന ഇരുമ്പു കമ്പികളുടെ നട്ടുകള്‍ അയഞ്ഞും ചിലത് ഇളകി പോകുകയും ചെയ്തിരുന്നു. ഒന്നു രണ്ടു കമ്പികള്‍ ഇളകി ആറ്റിലേക്കു വീഴുകയും ഉണ്ടായി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടു നടന്ന മുന്നൊരുക്ക അവലോകന യോഗങ്ങളില്‍ പാലം ബലപ്പെടുത്തി സഞ്ചാര യോഗ്യമാക്കുമെന്ന അധികാരപ്പെട്ടവരുടെ ഉറപ്പും പാലിക്കപെട്ടിട്ടില്ല. അയ്യപ്പഭക്തരുള്‍പ്പടെ പാലത്തിലൂടെ കടന്നു പോകുന്ന യാത്രക്കാര്‍ ചങ്കിടിപ്പോടയാണ് പാലം കടക്കുന്നത്. അച്ചന്‍കോവിലാറിന്റെ തീരത്തോട് ചേര്‍ന്ന പാലത്തിന്റെ ബേസ്‌മെന്റ് ഉറപ്പിച്ചിരിക്കുന്ന ഭാഗത്തെ തിട്ടകള്‍ ഇടിഞ്ഞു താണതും ബലക്ഷയത്തിനു കാരണമായിട്ടുണ്ട്.കുളനട ഗ്രാമപ്പഞ്ചായത്തില്‍ പാലവുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റി തന്നെ നിലവിലുണ്ട്. ഇവിടെയും ഇതു സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല എന്ന ആരോപണവും നില നില്‍ക്കുന്നു. പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കും നവീകരണത്തിനുമായി നീക്കിവെക്കപ്പെട്ട ഫണ്ട് വക മാറ്റിയതായും പ്രതിപക്ഷം .ആരോപിക്കുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയായ നടപടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും പാലം നിര്‍മ്മിച്ച കെല്‍ എന്ന കമ്പനിയെ തന്നെ പരിപാലന ചുമതല ഏല്‍പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it