വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ആക്രമണം അന്വേഷണം ജില്ലാ പോലിസ് മേധാവി ഏറ്റെടുക്കണം: ന്യൂനപക്ഷ കമ്മീഷന്‍

കൊച്ചി: വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരേ നടക്കുന്ന അന്വേഷണം ജില്ലാ പോലിസ് മേധാവി ഏറ്റെടുക്കണമെന്നും അന്വേഷണ റിപോ ര്‍ട്ട് ഉടന്‍ ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ പി കെ ഹനീഫ. ആലുവ പാലസില്‍ നടന്ന സിറ്റിങിലാണ് കമ്മീഷന്റെ ഉത്തരവ്.
സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ആരെയും കസ്റ്റഡിയിലെടുക്കുകയോ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു. എന്നാല്‍ അന്വേഷണം ഏതു ഘട്ടം വരെയെത്തിയെന്ന് വ്യക്തമല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 10നാണ് ബിജെപിയുടെ നേതൃത്വത്തില്‍ വരാപ്പുഴയില്‍ ഹര്‍ത്താല്‍ ആചരിച്ചത്. തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ റോഡിലിറക്കിവിടുകയും കാര്‍ യാത്രക്കാരനെ ഉപദ്രവിക്കുകയും ചെയ്തുവെന്നാണു പരാതി. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് വരാപ്പുഴ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നേദിവസം തന്നെ വഴിയാത്രക്കാരായ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് നോര്‍ത്ത് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഖദീജ സലാം നല്‍കിയ പരാതിയും സ്റ്റേഷനിലുണ്ട്. ഈ കേസുകളുടെ അന്വേഷണ പുരോഗതിയാണ് കമ്മീഷന്‍ പരിശോധിച്ചത്.
മട്ടാഞ്ചേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാരിന്റെ സൗജന്യ പിഎസ്‌സി പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സെന്‍ട്രലൈസ് കൊച്ചി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഉദയംപേരൂരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ബോട്ടിലിങ് പ്ലാന്റിന്റെ വാഹന പാര്‍ക്കിങ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരിസരവാസി ജോണ്‍ വര്‍ഗീസിന്റെ പരാതിയില്‍ പാര്‍ക്കിങ് നിരോധിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സിറ്റിങില്‍ 25 കേസുകള്‍ പരിഗണിച്ചു. എട്ട് കേസുകള്‍ ഉത്തരവിനായി മാറ്റിവച്ചു. അടുത്ത സിറ്റിങ് ജൂലൈ 25നു നടക്കും.
Next Story

RELATED STORIES

Share it