Kollam Local

വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കം; ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്കിലെ ശൂരനാട് വടക്ക് ഒന്നാം വാര്‍ഡിലെ തറയില്‍ പട്ടികജാതി കോളനിയില്‍ ബ്ലോക്കില്‍ ഒരുദിവസം കലക്ടര്‍ പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ എത്തി. പൂക്കൂടകളുമായി വരവേറ്റ  കോളനി നിവാസികള്‍ ആവശ്യങ്ങളും പരാതികളും അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. റേഷന്‍ കാര്‍ഡ് കിട്ടിയില്ലെന്ന ആദ്യ പരാതിക്ക് തല്‍സമയം പരിഹാരമായി. താമസാവകാശ സാക്ഷ്യപത്രത്തിന് അപേക്ഷ സ്വീകരിക്കാനും ഇതുസംബന്ധിച്ച പരാതി പരിഗണിക്കവെ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഭരണനിര്‍വഹണം താഴേ തലത്തില്‍ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയായിയില്‍  പട്ടയരേഖകള്‍ നേടിയെടുക്കുന്നതിനുള്ള തടസം നീക്കണമെന്ന അപേക്ഷയുമെത്തി. ഇക്കാര്യത്തില്‍ നിയമതടസങ്ങളുണ്ടെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചക്കുവള്ളി ചിറയിലെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന നടന്ന ആശയവിനിമയത്തില്‍ വരള്‍ച്ച നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു.  ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ സെക്രട്ടറിമാര്‍ അവതരിപ്പിച്ചു. ശൂരനാട് തെക്ക് ഹരിതകര്‍മസേനയ്ക്ക് പരിശീലനം ശക്തിപ്പെടുത്തി ജലസംരക്ഷണം ഉറപ്പാക്കണം. കുഴല്‍ക്കിണറുകളുടെ നിര്‍മാണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. പടിഞ്ഞാറെ കല്ലടയില്‍ കുടിവെള്ള ദൗര്‍ലഭ്യം പരിഹാരിക്കാന്‍ കിണര്‍ റീചാര്‍ജിംഗ് സജീവമാക്കണം. മൈനാഗപ്പള്ളിയില്‍ ഹരിതകേരളം പ്രോജക്ടുകള്‍ക്ക് ഫണ്ട് കൈമാറ്റം ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കും. പോരുവഴിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ഭൂഗര്‍ഭജല വിഭാഗം പരിശോധന നടത്തി ആവശ്യമെങ്കില്‍ കുഴല്‍കിണറുകള്‍ കുഴിക്കാം. ശൂരനാട് വടക്ക് മാലിന്യ സംസ്‌കരണ സംവിധാനത്തിനുള്ള സാധ്യത പരിശോധിക്കും. കുന്നത്തൂരിലും ശാസ്താംകോട്ടയിലും സമാന പദ്ധതിക്ക് ശ്രമമുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും അര്‍ഹതയുള്ളവര്‍ക്ക് നിര്‍മാണ പുരോഗതി അടിസ്ഥാനമാക്കി തുക കൈമാറാനും നിര്‍ദേശമുണ്ട്. തരിശ് ഭൂമിയില്‍ നടത്തുന്ന കൃഷി കുടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. വൈകീട്ട് പോരുവഴി അംബേദ്കര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ ഇവിടുത്തെ  കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശിച്ചു. ഇവിടെ നടത്തിയ ആയുര്‍വേദഹോമിയോ മെഡിക്കല്‍ ക്യാംപില്‍ സൗജന്യമായി മരുന്ന് വിതരണം നടത്തി. ശാസ്താംകോട്ട തടാകവും താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ചാണ് ബ്ലോക്കില്‍ ഒരു ദിവസം പരിപാടി അവസാനിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ, വൈസ് പ്രസിഡന്റ് ശിവന്‍പിള്ള, വിവിധ ക്ഷേമകാര്യ സമിതി അധ്യക്ഷരായ അബ്ദുല്‍ ലത്തീഫ്, മുബീന, കലാദേവി, മറ്റ് ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, എഡിസി ജനറല്‍ വി സുദേശന്‍, ബിഡിഒ അബ്ദുല്‍ സലാം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it