thiruvananthapuram local

വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ ജില്ല മുന്നില്‍



തിരുവനന്തപുരം: വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ജില്ലാ പ്രിസൈഡിങ് ഓഫിസറും സബ് കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് രക്ഷകര്‍ത്താക്കള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് ഒന്നാമതാണ് തിരുവനന്തപുരം ജില്ല. മാസംതോറും നൂറിലേറെ പരാതികളാണ് തനിക്കു മുന്നിലെത്തുന്നതെന്നും അവര്‍ അറിയിച്ചു. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ളവരുമാണ് പലപ്പോഴും പ്രതിസ്ഥാനത്ത്.  തങ്ങളുടെ സംരക്ഷണത്തിന് നിയമമുണ്ടെന്ന് പോലും അറിയാത്തവരാണ് പലപ്പോഴും  അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്.  കടുത്ത ദുരവസ്ഥയിലും മക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെയുള്ള നടപടികള്‍ക്ക് ഇവര്‍ തയ്യാറാകാത്തതും സങ്കടകരമായ വസ്തുതകളാണ്.  സാമ്പത്തിക ലാഭത്തിനായി മാതാപിതാക്കളെ സഹോദരങ്ങള്‍ക്കെതിരെ ഉപയോഗിച്ച് ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടതാണെന്നും സബ് കലക്ടര്‍ അഭിപ്രായപ്പെട്ടു.  ഈ പശ്ചാത്തലത്തിലാണ് നവംബര്‍ രണ്ടുവരെ നീളുന്ന ഈ വര്‍ഷത്തെ വയോജന ദിനാചരണങ്ങളുടെ ഭാഗമായി നിയമബോധവല്‍ക്കരണക്ലാസും പ്രശ്‌നപരിഹാര അദാലത്തും സംഘടിപ്പിക്കാന്‍  തീരുമാനിച്ചതെന്നും അവര്‍ അറിയിച്ചു. ഇന്ന് കിഴക്കേകോട്ട പ്രിയദര്‍ശിനി ഹാളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന അദാലത്തില്‍ നൂറ്റി തൊണ്ണൂറോളം കേസുകള്‍ പരിഗണിക്കും. പുതിയ പരാതികളും സ്വീകരിക്കും.  ഇതിനോടനുബന്ധിച്ച് നേത്ര -ജീവിതശൈലീരോഗ മെഡിക്കല്‍ ക്യാംപുകളും പൊതുസമ്മേളനവും നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഉച്ചക്ക് 12 ന് ചേരുന്ന പൊതു സമ്മേളനം മന്ത്രി കെകെ ഷൈലജ ഉദ്ഘാടനം ചെയ്യും.  മേയര്‍ അഡ്വ. വികെ പ്രശാന്ത്, ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി തുടങ്ങിയവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it