വയനാട്ടില്‍ നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയില്‍

മാനന്തവാടി: നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി സമീപത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തങ്ങളുടെ മരണത്തിനു പിന്നില്‍ അയല്‍വാസിയുടെ അപവാദ പ്രചാരണമെന്ന് എഴുതിവച്ച കുറിപ്പ് പോലിസ് കണ്ടെടുത്തു. മരിച്ച വിനോദിന്റെയും ഭാര്യയുടേതുമായി ഏഴു കുറിപ്പുകളാണുള്ളത്. വിനോദിനെയും ഒരു സ്ത്രീയെയും കുറിച്ച് അപവാദ പ്രചാരണം നടത്തിയ ഡി എന്‍ നാരായണന്‍ എന്ന വ്യക്തിയുടെ നടപടിയില്‍ മനം നൊന്താണ് താനും കുടുംബവും ജീവനൊടുക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. പോലിസ്, അടുത്ത സുഹൃത്ത് സുനീഷ്, അയല്‍ക്കൂട്ടം, കുടുംബശ്രീ, തിടങ്ങഴി നാട്ടുകാര്‍ തുടങ്ങിയവര്‍ക്കായാണ് ഏഴ് കത്തുകള്‍ എഴുതിയിരിക്കുന്നത്.
അയല്‍വാസിയായ ഷിജുവിന്റെ തോട്ടത്തിലെ കശുമാവിലാണ് നാലു പേരെയും തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മരണത്തില്‍ പ്രത്യക്ഷത്തില്‍ ദൂരൂഹത ഇല്ലെന്നും, നാലു പേരും തൂങ്ങിമരിച്ചതാണെന്നാണ് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ അറിയിച്ചു.
മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെത്തിയ ശീതളപാനീയത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. മിനിയുടെ ബാഗും സമീപത്തു നിന്നു കണ്ടെത്തി. ദിവസവും 100 ലിറ്ററിലധികം പാല്‍ വില്‍പന നടത്തുന്ന മികച്ച ക്ഷീരകര്‍ഷകനായ വിനോദിന് കര്‍ണാടകയില്‍ വാഴകൃഷിയുമുണ്ട്. മകന്‍ അഭിനവ് മുതിരേരി സര്‍വോദയ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it