palakkad local

വനഭൂമിയോടു ചേര്‍ന്ന് വ്യാപകമായി അറവുമാലിന്യം കുഴിച്ചുമൂടുന്നു



പാലക്കാട്: വനഭൂമിയോടു ചേര്‍ന്ന് വ്യാപകമായി അറവുമാലിന്യവും ഹോട്ടല്‍ മാലിന്യവും കുഴിച്ചുമൂടുന്നു. വാളയാര്‍ വനം റെയ്ഞ്ചിന്റെ പരിധിയിലുള്ള വനഭൂമിയുടെ തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ പാടത്തിലാണ് മാലിന്യം കുഴിയെടുത്ത് കുഴിച്ചുമൂടുന്നത്. ഒരു ദിവസം മൂന്നു ലോറികളിലായി നാലിലേറെ ലോഡുകള്‍ ഇവിടേക്ക് കൊണ്ടുവരുന്നു. ഇതിനായി വനഭൂമിയില്‍ ഒരു കിലോ മീറ്റര്‍ കല്ലു പാകി റോഡുണ്ടാക്കിയിടുണ്ട്. ഈ സ്വകാര്യവ്യക്തിക്ക് ഒരു ലോഡിന് ഇരുപതിനായിരത്തോളം രൂപ ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ഇവിടേക്ക് മാലിന്യം കൊണ്ടുവരുന്നതും കുഴിച്ചുമൂടുന്നതും. രാത്രി പത്തു മുതല്‍ രാവിലെ നാലു വരെയാണ് ഇവിടെ പണി നടക്കുന്നത്. വലിയ കുഴിയുണ്ടാക്കി അതിലാണ് ഈ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. കുഴിയുണ്ടാകുന്നതിനും മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നതിനും ഈ സ്വകാര്യവ്യക്തി ഒരു ഏജന്റിനെ വെച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഒരു ലോഡ് മാലിന്യം കുഴിച്ചുമൂടിയാല്‍ മൂവായിരത്തോളം രൂപ ലഭിക്കും. തൃശ്ശൂര്‍,കോഴിക്കോട്,മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. പാലക്കാട് വരാനിരിക്കുന്ന ഐഐടിയുടെ മതിലിന് തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ പത്ത് ഏക്കര്‍ കൃഷിയിടത്തിലാണ് ഈ മാലിന്യങ്ങള്‍ മറവുചെയ്യുന്നത്.  മാലിന്യങ്ങള്‍ ഇങ്ങനെ മറവുചെയ്ത്താല്‍ ഒന്ന് രണ്ടു വര്‍ഷം കഴിയുമ്പോഴെക്കും ജീര്‍ണിച്ച് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്കും,പുഴയിലേക്കും ഊര്‍ന്ന് ഇറങ്ങും. അത് കിണറുകളും പുഴയും നശിക്കുന്നതിന് കാണമാക്കും. ഈ പ്രദേശത്തിനടുത്ത് കൊരയാര്‍ എന്നൊരു പുഴയുമുണ്ട്. ഇതിനെതിരെ കാവല്‍സംഘം മെംബര്‍ പി എസ് പണിക്കരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കലക്ടര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it