thrissur local

വടക്കാഞ്ചേരി മണ്ഡലത്തിലെ തെരുവ് വിളക്കുകള്‍ എല്‍ഇഡികളാവും

മുതുവറ: പുതുവര്‍ഷത്തില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി വിളക്കുകളായി മാറും. ഇതിന്റെ ഭാഗമായി അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തുകളും തൃശ്ശൂര്‍ മെഡിക്കല്‍ കോളജും കെഎസ്ഇബിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇഇഎസ്എല്ലും തമ്മിലുള്ള സംയുക്ത കരാര്‍ ഉടമ്പടി ഒപ്പുവെച്ചു. പദ്ധതി നടപ്പിലാകുന്നതോടെ കെഎസ്ഇബിക്ക് വന്‍ ഊര്‍ജ്ജ നേട്ടവും പഞ്ചായത്തുകള്‍ക്ക് വന്‍ സാമ്പത്തിക നേട്ടവും പൊതുനിരത്തുകള്‍ പ്രകാശ പൂരിതവുമാകും.സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും എല്‍ഇഡി തെരുവ് വിളക്കുകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നത്. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ ആസ്തി വികസന ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നത്. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിന് 5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും വടക്കാഞ്ചേരി നഗരസഭയും മറ്റ് പഞ്ചായത്തുകളും കരാര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടില്ല. ഇവര്‍ ഒപ്പുവെയ്ക്കുന്ന മുറയ്ക്ക് ഇവിടെയും വിളക്കുകള്‍ സ്ഥാപിക്കും. നിലവില്‍ അടാട്ട് ഗ്രാമപഞ്ചായത്തില്‍ 2100 തെരുവ് വിളക്കുകളും കോലഴി ഗ്രാമപഞ്ചായത്തില്‍ 2900 തെരുവ് വിളക്കുകളുമാണുള്ളത്. രണ്ട് ട്യൂബുള്ള തെരുവ് വിളക്കുകളില്‍ നിലവില്‍ 80 വാട്ടിന്റെ വൈദ്യുതിയുടെ ഉപയോഗമാണ് വരുന്നത്. അതേസമയം ഈ വിളക്കുകളില്‍ നിന്ന് 30 വാട്ട് വൈദ്യുതിയുടെ പ്രകാശമാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 50 വാട്ടോളം വൈദ്യുതിയുടെ പ്രസരണ നഷ്ടം ഉണ്ടാകുന്നു. രണ്ട് ട്യൂബുള്ള തെരുവ് വിളക്കുകളുടെ സ്ഥാനത്ത് 35 വാട്ടിന്റെ എല്‍ഇഡി ട്യൂബ് ലൈറ്റാണ് ഉപയോഗിക്കുന്നത്. ഈ വിളക്കിന് പ്രസരണ നഷ്ടം 0% ആണ്. അതുകൊണ്ടുതന്നെ നേരത്തേ 80 വാട്ടിന്റെ വിളക്കുകളില്‍ നിന്ന് ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വെളിച്ചം ഈ വിളക്കുകളില്‍ നിന്ന് ലഭിക്കും. പഞ്ചായത്തുകള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിളക്കുകള്‍ക്ക് വാറണ്ടി ഇല്ലാത്തതാണ്. ഇപ്പോള്‍ സ്ഥാപിക്കുന്ന എല്‍ഇഡി വിളക്കുകള്‍ക്ക് 5 വര്‍ഷത്തെ വാറണ്ടി നല്‍കുന്നുണ്ട്. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രതിവര്‍ഷം 15 ലക്ഷത്തോളം രൂപയും കോലഴി ഗ്രാമപഞ്ചായത്ത് 18 ലക്ഷത്തോളം രൂപയും വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും  തെരുവ് വിളക്കുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ഇത്രതന്നെ രൂപയും ചിലവ് വരുന്നുണ്ട്. എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കുന്നതോടെ അടാട്ട് ഗ്രാമപഞ്ചായത്തിന് പ്രതിവര്‍ഷം 7 ലക്ഷത്തോളം രൂപയും കോലഴി ഗ്രാമപഞ്ചായത്തിന് 8 ലക്ഷത്തോളം രൂപയുമാണ് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഇനി ചെലവഴിക്കേണ്ടി വരിക. കേടുപാടുകള്‍ തീര്‍ക്കേണ്ട ചിലവിനത്തില്‍ വിളക്കുകള്‍ അഴിച്ചുമാറ്റി സ്ഥാപിക്കുന്ന നാമമാത്ര ചിലവ് മാത്രമേ വരികയുള്ളൂ. പദ്ധതി നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടത്തിനു പുറമേ തെരുവ് വിളക്കുകള്‍ പ്രകാശിക്കാതെ വരുന്നതുമൂലമുള്ള വലിയ പരാതി ഒഴിവാക്കാന്‍ സാധിക്കും. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അടാട്ട്, കോലഴി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എംഎല്‍എ, കെഎസ്ഇബി എക്‌സി. എഞ്ചിനീയര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ എന്നിവരടങ്ങിയ മോണിറ്ററിംഗ് കമ്മിറ്റി അതത് സ്ഥാപനങ്ങളില്‍ നിലവില്‍ വരും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഇഇഎഎസ്എല്ലിനു വേണ്ടി ചീഫ് എഞ്ചിനീയര്‍ വി ഉണ്ണിക്കൃഷ്ണന്‍, കെഎസ്ഇബിക്കു വേണ്ടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യു, മെഡിക്കല്‍ കോളജിനു വേണ്ടി പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ്, അടാട്ട് ഗ്രാമപഞ്ചായത്തിന് വേണ്ടി സെക്രട്ടറി ലിന്‍സ് ഡേവിസ് വി, കോലഴി ഗ്രാമപഞ്ചായത്തിനു വേണ്ടി സെക്രട്ടറി ഫ്രാന്‍സിസ് പാറമേല്‍ എന്നിവരാണ് കരാര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. വൈദ്യുതി മന്ത്രി എം എം മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തിരുമാനമനുസരിച്ച് പദ്ധതി പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഫെബ്രുവരി അവസാന വാരമാണെങ്കിലും ജനുവരി അവസാനത്തോടെ ഈ മൂന്ന് സ്ഥാപനങ്ങളിലെയും തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയാക്കി മാറ്റാന്‍ കഴിയുമെന്ന് അനില്‍ അക്കര എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it