വടക്കാഞ്ചേരിയില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വടക്കാഞ്ചേരി: വണ്ടാഴി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ ആര്‍എസ്എസ് സംഘം നടത്തിയ മിന്നലാക്രമണത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്‌ഐ നേതാക്കളുമായ നാലു പേര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ ഷക്കീര്‍ (32), വണ്ടാഴി മേഖലാ സെക്രട്ടറി രാജേഷ് (32), മേഖലാ പ്രസിഡന്റ് സുബിന്‍ (31), വണ്ടാഴി യൂനിറ്റ് സെക്രട്ടറി ഉബൈസ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷക്കീറിന്റെയും രാജേഷിന്റെയും പരിക്ക് ഗുരുതരമാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പാര്‍ട്ടി ഓഫിസില്‍ ഇരിക്കുകയായിരുന്ന ഇവരെ മൂന്നു ബൈക്കുകളിലെത്തിയ ഒമ്പതംഗ സംഘം ആക്രമിക്കുകയായിരുന്നു. വടിവാളും കമ്പിവടികളുമായി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ ഇരച്ചുകയറി അതിക്രൂരമായി പരിക്കേല്‍പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷക്കീറിനെയും രാജേഷിനെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി.
ശനിയാഴ്ച വൈകീട്ടും വണ്ടാഴി ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണശ്രമം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ തെക്കേക്കാട് പ്രഭാകരന്‍, മേത്താംകോട് ബാബു, കമ്മാന്തറ രതീഷ്, ചേലോട് നിതീഷ്, മുടപ്പല്ലൂര്‍ കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ ബാലന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it