വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമാക്കും

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡിലേക്കുള്ള പിഎസ്‌സി നിയമനങ്ങള്‍ മുസ്‌ലിം വിഭാഗത്തിന് മാത്രമായി വ്യവസ്ഥചെയ്യും. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏതാനും പേര്‍ ചേര്‍ന്നിരുന്ന് നിയമനം നടത്തുമ്പോള്‍ പരിചയക്കാരോ മറ്റു തരത്തില്‍ ബന്ധമുള്ളവരോ ആവും തിരഞ്ഞെടുക്കപ്പെടുക. എന്നാല്‍ പിഎസ്‌സിക്കു വിടുമ്പോള്‍ നിയമനങ്ങള്‍ കൂടുതല്‍ വിശാലവും സുതാര്യവുമാവും. ഇതിനു നിയമപരമായ തടസ്സങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ദേവസ്വം നിയമനങ്ങള്‍ക്ക് നേരത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടായിരുന്നു. ഇടക്കാലത്ത് ഇല്ലാതായ ഈ സംവിധാനം പുനസ്സംഘടിപ്പിക്കുകയാണ് ചെയ്തത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഇടതുസര്‍ക്കാരില്‍ നിന്ന് ഉണ്ടാവില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഒരു നീക്കവും ഈ സര്‍ക്കാരില്‍നിന്നുണ്ടാവില്ല. നിലവിലെ സംവരണക്രമം നിലനില്‍ക്കണമെന്നതാണ് ഇടത് നിലപാട്. അതേസമയം മുന്നാക്കക്കാരിലെ പരമദരിദ്രര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നതും ഇടതുമുന്നണിയുടെ നേരത്തെ മുതലുള്ള നിലപാടാണ്. ഹിന്ദുവിഭാഗങ്ങള്‍ക്ക് മാത്രമാണ് ദേവസ്വംബോര്‍ഡില്‍ നിയമനം. അവിടെ ന്യൂനപക്ഷ സംവരണം ഇല്ലാത്തതിനാല്‍ ഒഴിവുവരുന്ന 10 ശതമാനം തസ്തികകള്‍ മുന്നാക്കക്കാരിലെ പാവങ്ങള്‍ക്ക് നല്‍കാനാണു തീരുമാനം. അതിന് ഭരണഘടനാ ഭേദഗതി ആവശ്യമില്ല. നേരത്തെ സംവരണ ആനുകൂല്യം ലഭിക്കുന്ന ആര്‍ക്കും ഒരു നഷ്ടവും വരില്ല. മാത്രമല്ല ഈ വിഭാഗങ്ങളുടെ സംവരണ ശതമാനത്തില്‍ വര്‍ധനയും വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it