ലോക കേരള സഭ ജനുവരി 12, 13 തിയ്യതികളില്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാവും. ജനുവരി 12,13 തിയ്യതികളില്‍ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിളിച്ചുചേര്‍ത്ത വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പത്രാധിപന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനപ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ പൗരന്‍മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. വര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും.
ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. പ്രവാസി മലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാവുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്തം എങ്ങനെ നിറവേറ്റാനാവുമെന്നും സഭ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയായിരിക്കും സഭാനേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാനടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഒരംഗം, യൂറോപ്പില്‍നിന്ന് ഒരംഗം, മറ്റു രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. സഭയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക-സാമൂഹിക-കലാരംഗങ്ങളില്‍ പ്രഗല്‍ഭരായ മലയാളികള്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരം വിശിഷ്ട വ്യക്തികളെ സഭയിലേക്ക് പ്രത്യേകം ക്ഷണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവര്‍മ, നോര്‍ക്കാ റൂട്ട്‌സ് സിഇഒ ജാഫര്‍ മാലിക്ക്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it