Flash News

ലോകകപ്പ് യോഗ്യതാ മല്‍സരം : സമനിലയില്‍ പ്രതീക്ഷ കൈവിടാതെ സിറിയ



മലാക്ക: 2018 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കായി പ്രതീക്ഷ കൈവിടാതെ സിറിയ. ചരിത്രം സൃഷ്ടിച്ച് പ്ലേ ഓഫില്‍ പ്രവേശിച്ച സിറിയ, ആസ്‌ത്രേലിയക്കെതിരേ നടന്ന ആദ്യപാദ മല്‍സരത്തില്‍ സമനില കണ്ടെത്തി. അവസാന നിമിഷം വരെ ഒരു ഗോളില്‍ പിന്നില്‍ നിന്ന ശേഷമാണ് സിറിയ തോല്‍വി ഒഴിവാക്കിയത്. ഏഷ്യന്‍ കരുത്തരായ ഇറാനെ തോല്‍പ്പിച്ചാണ് സിറിയ പ്ലേ ഓഫില്‍ കടന്നു കൂടിയത്. ആസ്‌ത്രേലിയക്കെതിരായ നിര്‍ണായകമായ രണ്ടാംപാദ മല്‍സരം വിജയിച്ചാല്‍ സിറിയക്ക് ലോകകപ്പില്‍ പന്തു തട്ടാം. സിറിയയെ മലര്‍ത്തിയടിച്ചാല്‍ ആസ്‌ത്രേലിയയാവും റഷ്യന്‍ ടിക്കറ്റെടുക്കുക. മലേസ്യയിലെ മലാക്ക ഹാങ് ജെബാത് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അധിക സമയത്തും പന്ത് കൈവശം വച്ച് തന്ത്രപൂര്‍വം മുന്നേറിയ ആസ്‌ത്രേലിയ 40ാം മിനിറ്റിലാണ് സിറിയന്‍ പ്രതിരോധം ഭേദിച്ചത്. ഫോര്‍വേഡ് താരം റോബി ക്രൂസ് ലക്ഷ്യം കണ്ടതോടെ ആധിപത്യം നേടിയ ആസ്‌ത്രേലിയ രണ്ടാംപകുതിയില്‍ പ്രതിരോധത്തില്‍ കോട്ടകെട്ടി. എന്നാല്‍, നിരന്തരം ഗോളിനു ശ്രമിച്ച് സിറിയ നടത്തിയ തിരിച്ചടി ശ്രമങ്ങള്‍ 85ാം മിനിറ്റിലാണ് ഫലം കണ്ടത്. വീണു കിട്ടിയ പെനല്‍റ്റി അവസരം കൃത്യമായി വലയിലെത്തിച്ച് മുന്നേറ്റക്കാരന്‍ ഉമര്‍ അല്‍ സോമയാണ് സിറിയയുടെ മാനം കാത്തത്.
Next Story

RELATED STORIES

Share it