Flash News

ലാഹോറില്‍ സ്‌ഫോടനം 69 മരണം

ലാഹോറില്‍ സ്‌ഫോടനം 69 മരണം
X
lahore blast

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ പാര്‍ക്കിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു.  ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.  സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.  മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇഖ്ബാല്‍ ടൗണിന്റെ തെക്കുകിഴക്കന്‍ ഭാഗത്തെ ഗുല്‍ഷന്‍-ഇ-ഇഖ്ബാല്‍ പാര്‍ക്കില്‍ പ്രാദേശിക സമയം  വൈകീട്ട് 6.44ഓടെയാണു സംഭവം. നവീകരണം നടന്നുകൊണ്ടിരിക്കുന്ന ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബോംബ് ദേഹത്ത് കെട്ടിവച്ചെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈസ്റ്റര്‍ അവധിയായതിനാല്‍ പതിവിലും കൂടുതല്‍ സന്ദര്‍ശകര്‍ ഉദ്യാനത്തിലുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമായിരുന്നു ഇവരിലേറെയും. കുട്ടികളുടെ ഊഞ്ഞാല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്റര്‍ അകലെ പുറത്തേക്കുള്ള കവാടത്തിന് തൊട്ടരികിലാണ് സ്‌ഫോടനമുണ്ടായത്. ചുരുങ്ങിയത് 65 പേര്‍ കൊല്ലപ്പെട്ടതായി ഇഖ്ബാല്‍ ടൗണ്‍ പോലിസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇഖ്ബാലും ബോംബ് ധാരിയാണ് പൊട്ടിത്തെറിച്ചതെന്ന് റിട്ട. ഡിഐജി (ഓപറേഷന്‍) ക്യാപ്റ്റന്‍ മുഹമ്മദ് ഉസ്മാനും വെളിപ്പെടുത്തി. പൊട്ടിച്ചിതറിയ സ്‌ഫോടകവസ്തുക്കളും മറ്റും പാര്‍ക്കില്‍നിന്നു കണ്ടെത്തി. അടുത്തിടെ റസിഡന്‍ഷ്യല്‍ മേഖലയായി പുനരുദ്ധരിച്ച സ്ഥലമാണിത്. പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നതിനാല്‍ സംഭവസ്ഥലത്തേക്കുള്ള റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മൂണ്‍ മാര്‍ക്കറ്റ് വരെയുള്ള പ്രധാന റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായി. രക്തത്തില്‍ കുളിച്ച മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരും അങ്ങിങ്ങായി ചിതറിക്കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ പ്രധാനമായും റിക്ഷകളിലും ടാക്‌സികളിലുമാണ് ഷേക്ക് സായിദ് ആശുപത്രിയിലും ജിന്ന ആശുപത്രിയിലും എത്തിച്ചത്. ഇരുപതോളം ആംബുലന്‍സുകളും സ്ഥലത്തെത്തി. അതേസമയം, വന്‍ ജനത്തിരക്കുണ്ടായിട്ടും മതിയായ സുരക്ഷാജീവനക്കാര്‍ പാര്‍ക്കിലും പരിസരത്തും ഉണ്ടായിരുന്നില്ലെന്ന്് ദൃക്‌സാക്ഷികളിലൊരാള്‍ ഡോണ്‍ ന്യൂസിനോട് പറഞ്ഞു. ഉദ്യാനത്തില്‍ പലയിടത്തായി പല കവാടങ്ങളുണ്ട്. കുട്ടികളുടെ കളിസ്ഥലത്തിനു തൊട്ടടുത്തായിരുന്നു സ്‌ഫോടനമെന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടാന്‍ കാരണമായി. അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഹൈദര്‍ അഷ്‌റഫ് അറിയിച്ചു. [related]
Next Story

RELATED STORIES

Share it