Flash News

ലണ്ടനില്‍ മസ്ജിദിന് സമീപത്ത് വാന്‍ ഇടിച്ചുകയറ്റി ആക്രമണം : ഒരാള്‍ മരിച്ചു; പത്തു പേര്‍ക്ക് പരിക്ക്



ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിന് സമീപം കാല്‍നടയാത്രക്കാരായ വിശ്വാസികള്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി 12.20ന് മസ്ജിദിന് സമീപത്തെ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസിന് മുമ്പില്‍ വച്ചാണ് സംഭവം. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മസ്ജിദില്‍നിന്നു മടങ്ങുന്നവരാണ് ആക്രമണത്തിനിരയായത്. സംഭവം ഭീകരാക്രമണമാണെന്ന് പോലിസ് സ്ഥിരീകരിച്ചു.  വിശ്വാസികള്‍ക്കിടയിലേക്ക് വാന്‍ മനപ്പൂര്‍വം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ലണ്ടനിലെ ബ്രിട്ടന്‍ മുസ്്‌ലിം കൗണ്‍സില്‍ പറഞ്ഞു. 48കാരനായ വാന്‍ ഡ്രൈവറെ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ തടഞ്ഞുവയ്ക്കുകയും പോലിസ് എത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലിസിലെ ഭീകരവിരുദ്ധ വിഭാഗമാണ് കേസന്വേഷിക്കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് പത്രം റിപോര്‍ട്ട് ചെയ്തു. നാലു മാസത്തിനിടെ ബ്രിട്ടനിലുണ്ടാവുന്ന നാലാമത്തെ ആക്രമണമാണിത്. നേരത്തേ വെസ്റ്റ്മിന്‍സ്റ്റര്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നാലെ പ്രധാനമന്ത്രി തെരേസ മെയ് അടിയന്തര കോബ്ര കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തു. അക്രമി ഒറ്റക്കായിരുന്നുവെന്നു അവര്‍ വ്യക്തമാക്കി. ഭീതിജനകമായ സംഭവമാണിതെന്ന് മസ്ജിദിന് സമീപമുണ്ടായ ആക്രമണത്തിന് ഇരയാക്കപ്പെട്ടവരോട് അനുഭാവം പ്രകടിപ്പിച്ച്് മെയ് പറഞ്ഞു. വാഹനം ഇടിച്ചുകയറ്റിയ സംഭവം തന്നില്‍ വലിയ ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷമായ ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. മസ്ജിദിനു നേരെ കഴിഞ്ഞ ആഴ്ചകളില്‍ ടെലിഫോണിലൂടെ ഭീഷണികള്‍ ഉണ്ടായിരുന്നതായും മസ്ജിദ് അധികൃതര്‍ അക്കാര്യം പോലിസിനെ അറിയിച്ചിരുന്നുവെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it