റോഹിന്‍ഗ്യരെ നാടുകടത്തല്‍ നാലാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ നടക്കുന്ന വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വസിക്കുന്ന ക്യാംപുകളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഡല്‍ഹിയിലെയും ഹരിയാനയിലെയും മൂന്നു ക്യാംപുകളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ  നിര്‍ദേശം. ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ വംശജരെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് അഭയാര്‍ഥികളായ മുഹമ്മദ് സലീമുല്ല, മുഹമ്മദ് ശാക്കിര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണു സുപ്രിംകോടതിയുടെ നടപടി.
ഹരിയാനയിലെ മേവാത്ത്, ഫരീദാബാദ്, ഡല്‍ഹിയിലെ കാളിന്ദ്കുഞ്ച് എന്നിവിടങ്ങളിലെ ക്യാംപുകളിലെ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും വിശദമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അഭയാര്‍ഥികള്‍ക്കു ലഭിക്കുന്ന വൈദ്യസഹായങ്ങ ള്‍, വിദ്യാലയങ്ങള്‍, ഭക്ഷണം, താമസസൗകര്യം, കുട്ടികള്‍ക്കുള്ള പോഷകാഹാരം എന്നിവ ഉള്‍പ്പെടെ വിശദീകരിക്കാനാണു കോടതി നിര്‍ദേശം.
കഴിഞ്ഞമാസം കേസ് പരിഗണിക്കുന്നതിനിടെ, ക്യാംപുകളിലെ സാഹചര്യങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇതനുസരിച്ച്, ക്യാംപുകളിലെ അഭയാര്‍ഥികള്‍ യാതൊരു വിവേചനവും നേരിടുന്നില്ലെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്നാല്‍, റോഹിന്‍ഗ്യന്‍ വംശജര്‍ വിവിധ വിവേചനങ്ങള്‍ക്കിരയാവുന്നുണ്ടെന്ന് അഭയാര്‍ഥി ക്യാംപുകളിലെ സൗകര്യങ്ങള്‍ വിശദീകരിച്ച് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി ക്യാംപുകളിലെ സൗകര്യങ്ങള്‍ വിവരിച്ച് വീണ്ടും റിപോര്‍ട്ട് സമര്‍പ്പിക്കാമെന്നു സ ര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ്, വിശദമായ റിപോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് അടുത്തമാസം എട്ടിനു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it