Flash News

റോഡിന്റെ ശോചനിയാവസ്ഥ : കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: ആലപ്പുഴ  ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതകുമാരിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ എം.എല്‍.എയുടെ പ്രദേശിക വികസന ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിന് ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരി റോഡിലൂടെ ഉച്ചയ്ക്ക് 12 നും 1 മണിക്കുമിടയില്‍ പോകുന്നവഴിക്കാണ് 2200 ഓളം കുഴികള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ റോഡ് ഓവര്‍ലേ ചെയ്തത്. കടുത്ത അഴിമതിയാണ് ഈ പ്രവൃത്തിയില്‍ നടന്നിട്ടുള്ളത്.
2016 ലും 2017 ലും മന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇത്തവണ ഈ മാസം തന്നെ പലതവണ പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനാലാണ് നടപടി സ്വീകരിച്ചത്. അറ്റകുറ്റപ്പണിയുടെ കാര്യത്തിനായി മന്ത്രിയുടെ ഓഫീസില്‍ നിന്നും പലതവണ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കുവാനോ തിരിച്ചു വിളിക്കുവാനോ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാന കാലത്തെ അഴിമതിയുടെ അവശിഷ്ടമാണ് ആലപ്പുഴ  ചങ്ങനാശ്ശേരി റോഡിലെ ഈ പ്രവര്‍ത്തിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതോടൊപ്പം അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടുവാനും മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it