റേഷന്‍ കാര്‍ഡുകള്‍ ഇനി ഒറ്റനിറത്തില്‍

തിരുവനന്തപുരം: മുന്‍ഗണനയുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാന്‍ വ്യത്യസ്ത നിറത്തില്‍ നല്‍കിയിരുന്ന റേഷന്‍കാര്‍ഡുകള്‍ മാറ്റി എല്ലാതരം കാര്‍ഡുകള്‍ക്കും ഒരേനിറം നല്‍കാന്‍ തീരുമാനം. മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്ത നിറം നല്‍കി ദരിദ്രരെ സമൂഹത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തുന്നത് അഭികാമ്യമല്ലെന്ന അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് കാര്‍ഡുകള്‍ക്ക് ഒരേനിറം നല്‍കുന്നത്.
മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. കഴിഞ്ഞ തവണ കാര്‍ഡുകള്‍ പുതുക്കിനല്‍കിയപ്പോഴാണ് ബിപിഎല്‍, എപിഎല്‍ വിഭാഗത്തിന് വ്യത്യസ്ത നിറത്തിലുള്ള കാര്‍ഡുകള്‍ നല്‍കിയത്. വ്യത്യസ്ത നിറം ഒഴിവാക്കി ഒരേനിറത്തിലുള്ള കാര്‍ഡ് നല്‍കി അതില്‍ ഏതു വിഭാഗമാണെന്നു രേഖപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക്(പിങ്ക് നിറം) മുമ്പ് ബിപിഎല്‍(മഞ്ഞ നിറം) വിഭാഗത്തിനു ലഭിച്ചിരുന്ന ചികില്‍സാ ആനുകൂല്യങ്ങള്‍ ലഭിക്കും. മുമ്പ് ചികില്‍സാ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താവുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനപ്പരിശോധിക്കും. ഇതില്‍ 2.6 ലക്ഷം പേര്‍ അര്‍ഹരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ കാര്യം പരിശോധിച്ചു തീരുമാനിക്കും.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ചേരുന്ന അര്‍ഹരായ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണവും കംപ്യൂട്ടര്‍വല്‍ക്കരണവും ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it