റിയാദില്‍ ഇന്ത്യക്കാരിയുടെ കൈ അജ്ഞാതര്‍ വെട്ടിമാറ്റി

റിയാദ്: വീട്ടുവേലക്കാരിയായി ജോലിചെയ്യുകയായിരുന്ന ഇന്ത്യക്കാരിയുടെ വലതുകൈ അജ്ഞാതര്‍ വെട്ടിമാറ്റി. തമിഴ്‌നാട് കട്പാടി മുന്‍കിലേറി സ്വദേശിനി മുനിരത്‌നം കസ്തൂരി(55)യാണ് വലതുകൈ തോളറ്റം മുറിച്ചുമാറ്റപ്പെട്ട നിലയില്‍ റിയാദ് കിങ്ഡം ആശുപത്രിയില്‍ കഴിയുന്നത്. വധഭീഷണി മുഴക്കിയ തൊഴിലുടമയുടെ പക്കല്‍ നിന്നു രക്ഷപ്പെടുന്നതിനായി മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്നു സാരി ജനലില്‍ കെട്ടി തൂങ്ങിയിറങ്ങുന്നതിനിടെ കൈ വെട്ടിമാറ്റുകയായിരുന്നുവെന്നാണ് കസ്തൂരി പറയുന്നത്. കൈ അറ്റുപോയതോടെ കെട്ടിടത്തിനു മുകളില്‍ നിന്ന് ഇവര്‍ താഴേക്കു പതിക്കുകയായിരുന്നു. നട്ടെല്ലിനു ഗുരുതരക്ഷതം സംഭവിച്ചിട്ടുണ്ട്. വലതുകാലിന്റെ മുട്ട് പൊട്ടിയനിലയിലാണ്. ഗുരുതര പരിക്കുപറ്റിയ വലതുകാലിനും നടുവിനും ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടുമാസം മുമ്പാണ് വീട്ടുവേലക്കാരി വിസയില്‍ കസ്തൂരി റിയാദിലെത്തിയത്. വീട്ടുടമയുടെ കീഴില്‍ രണ്ടുമാസത്തോളം ജോലി ചെയ്തിട്ടും ശമ്പളമോ നല്ല ഭക്ഷണമോ ലഭിച്ചിരുന്നില്ല. ഇതിനിടയ്ക്ക് സാധനം വാങ്ങുന്നതിനായി തൊഴിലുടമയ്‌ക്കൊപ്പം പുറത്തിറങ്ങിയ കസ്തൂരി കടയില്‍ വച്ചു കണ്ട തമിഴ്‌നാട് സ്വദേശിയോട് തന്റെ അവസ്ഥ പറഞ്ഞു രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട തൊഴിലുടമ സ്ത്രീയെ വീട്ടുതടങ്കലിലാക്കുകയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it