റാവുവിനെതിരേ വിമര്‍ശനം ചൊരിഞ്ഞ് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മോശം പ്രവൃത്തിയുടെ ഫലം രാജ്യം അനുഭവിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. രാജ്യത്തിന് തീരാ കളങ്കമേല്‍പ്പിച്ച ബാബരി മസ്ജിദിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് നരിംഹറാവു സ്വീകരിച്ച നിലപാടുകളെ ന്യായീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു ഉപരാഷ്ട്രപതിയുടെ വിമര്‍ശനം.
പ്രധാനമന്ത്രി എന്ന നിലയില്‍ നരസിംഹറാവു രാജ്യത്തിന് നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ചെയ്ത മോശം കാര്യങ്ങളുടെ ഫലവും രാജ്യം അനുഭവിക്കുകയാണ്.
ബാബരി ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കോണ്‍ഗ്രസ്സിനെയും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ തടയാനായി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഒന്നും ചെയ്തില്ലെന്ന ആക്ഷേപത്തെയും പ്രതിരോധിക്കുന്നതിനായാണ് വിനയ് സീതാപതി ഹാഫ് ലയണ്‍ എന്ന പേരില്‍ പുസ്തകം രചിച്ചത്.
അതേസമയം ബാബരി ദുരന്തത്തിനു പിന്നാലെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ജനങ്ങള്‍ കൈവിട്ട കോണ്‍ഗ്രസ് നരസിംഹറാവുവിനോട് നിര്‍ദയമായി പെരുമാറുകയായിരുന്നുവെന്നും മുസ്‌ലിം വോട്ടുകള്‍ ആകര്‍ഷിക്കാനായി നരസിംഹറാവുവില്‍ കുറ്റം ചുമത്തുകയായിരുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് വിനയ് സീതാപതി പറഞ്ഞു.
ബാബരി വിവാദ സമയത്ത് പള്ളിയും ഹിന്ദു വികാരവും ഒപ്പം തന്റെ പ്രതിച്ഛായയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു ശ്രമിച്ചുവെങ്കിലും ഇതിന് നേര്‍ വിപരീതമായാണു സംഭവിച്ചത്. സംഘപരിവാരത്തിന്റെ കര്‍സേവയ്‌ക്കൊടുവില്‍ പള്ളി തകര്‍ക്കപ്പെടുകയും ഹിന്ദുക്കള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് അകലുകയും റാവുവിന്റെ സല്‍പ്പേര് കളങ്കപ്പെടുകയും ചെയ്യുന്നതിലാണ് അത് അവസാനിച്ചതെന്ന് പുസ്തകത്തില്‍ വിനയ് സീതാപതി വിലയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it