Flash News

റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി ; ഇക്കുറി ഗ്രീന്‍ പ്രോട്ടോകോളും



നഹാസ് എം  നിസ്താര്‍

പെരിന്തല്‍മണ്ണ: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. ഇനിയുള്ള ഒരു മാസക്കാലം ജീവിതചര്യകള്‍ക്ക് അടുക്കും ചിട്ടയും വരുത്താനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. പകല്‍ അന്നപാനീയങ്ങ ള്‍ വെടിഞ്ഞും രാത്രികള്‍ പ്രാര്‍ഥനാനിരതമായും വിശ്വാസികള്‍ സ്വന്തം ശരീരത്തെയും മനസ്സിനെയും വിശുദ്ധമാക്കും. ഇതിനായി ഓരോ പ്രദേശത്തും പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വീടുകളും പള്ളികളും വൃത്തിയാക്കിയും സൗകര്യങ്ങള്‍ ഒരുക്കിയും മോടികൂട്ടിയുമാണ് മുസ്‌ലിംകള്‍ റമദാനെ വരവേല്‍ക്കുന്നത്. 30 ദിവസങ്ങളിലും പള്ളികള്‍ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും ഉദ്‌ബോധന സദസ്സുകളും ഉണ്ടാവും. തദ്ദേശീയര്‍ക്കൊപ്പം യാത്രക്കാരെയും നോമ്പു തുറപ്പിക്കാനുള്ള സൗകര്യങ്ങളും പള്ളികളിലുണ്ട്. പള്ളികളില്‍ ഇക്കുറി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുള്ള ഗ്ലാസ്, പ്ലേറ്റ് തുടങ്ങിയവ നോമ്പുതുറകളില്‍ ഉപയോഗിക്കില്ല. ഭക്ഷണത്തിനുള്ള പാക്കറ്റുകളും പ്രകൃതിസൗഹൃദമാക്കും. ഭിന്നശേഷിയുള്ളവരെ പള്ളിയില്‍ എത്തിക്കാന്‍ പെരിന്തല്‍മണ്ണ ടൗ ണ്‍ ജുമാമസ്ജിദ് ഉള്‍പ്പെടെയുള്ള ചില പള്ളികളില്‍ പ്രത്യേകം റാംപുകളും സ്ഥാപിച്ചുകഴിഞ്ഞു. റമദാനിലെ രാത്രികാല നമസ്‌കാരത്തിന് (തറാവീഹ്) ഖു ര്‍ആന്‍ മനഃപാഠമായവരെയാണ് അധികവും നിയമിക്കുന്നത്. മുന്‍കാലത്ത് ഇതര സംസ്ഥാനത്തു നിന്നുള്ള ഹാഫിളുകള്‍ (ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍) ആയിരുന്നെങ്കില്‍ ഇക്കുറി ഖുര്‍ആന്‍ മനഃപാഠമാക്കിയ മലയാളികള്‍ തന്നെ ധാരാളമുണ്ട്. വീടുകളും പള്ളികളും ആത്മീയമാറ്റത്തിന് ഒരുങ്ങുമ്പോള്‍ റമദാന്‍ വിപണി വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കളുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുക. അറേബ്യന്‍-ചൈനീസ് ഭക്ഷണങ്ങള്‍ക്കൊപ്പം മലബാറിന്റെ തനതു ഭക്ഷണരുചികളും റമദാന്‍ വിഭവങ്ങളിലുണ്ടാവും. പല ഹോട്ടലുകളും കുടുംബസമേതം നോമ്പ് തുറക്കാനും ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും വരെ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. അവസാന ആഴ്ചകളില്‍ സമൂഹനോമ്പുതുറകളുടെ പ്രവാഹമായിരിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വിശുദ്ധ റമദാന്റെ പൂര്‍ത്തീകരണമായി പെരുന്നാള്‍ ആഘോഷവും വന്നണയുന്നതുവരെ രാവും പകലും മലബാറിലെ വിപണികളും സജീവമാകും.
Next Story

RELATED STORIES

Share it