Flash News

റക്ബറിനെ അവര്‍ തല്ലിക്കൊന്നു ഏഴു മക്കള്‍ ഇനി അനാഥര്‍

നൂഹ് (ഹരിയാന): 31കാരനായ റക്ബര്‍ ഖാന്‍ സ്‌കൂളില്‍ പോയിട്ടില്ല. പശുക്കളെ കറന്നു കിട്ടുന്ന പാല്‍ വിറ്റും അടുത്തുള്ള ക്വാറിയില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്തുമാണ് ഏഴു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. എന്നാല്‍, ഒറ്റ രാത്രി കൊണ്ട് ഹിന്ദുത്വര്‍ ആ കുടുംബത്തെ അനാഥമാക്കി. ഇരുട്ടിന്റെ മറവിയില്‍ പതിയിരുന്ന ക്രൂരതയുടെ ആള്‍രൂപങ്ങള്‍ ഇരുമ്പുദണ്ഡുകളും വടികളും ഉപയോഗിച്ച് ആ പാവത്തെ തല്ലിക്കൊന്നു. ചെയ്ത കുറ്റം, തന്റെ ജീവിതമാര്‍ഗമായ പശുക്കളുമായി രാജസ്ഥാന്‍ വഴി യാത്ര ചെയ്തത്.
കഷ്ടപ്പെട്ടാണ് അവന്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചത്. എല്ലാം പോയി. ഇനി കുടുംബത്തെ ആരു നോക്കും. ഭാര്യ അസ്മിനയ്ക്കും വിദ്യാഭ്യാസമില്ല. മക്കളില്‍ ഏറ്റവും മൂത്തത് പെണ്‍കുട്ടിയാണ്. പ്രായം 12 വയസ്സ് മാത്രം. ഇളയ കുട്ടിക്ക് ഒരു വയസ്സേ ആയിട്ടുള്ളൂ- അമ്മാവന്‍ മുല്‍ത്താന്‍ പറഞ്ഞു. എല്ലാവരോടും കരുണയോടെ മാത്രം ഇടപഴകാറുള്ളയാളായിരുന്നു റക്ബറെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
13ാം വയസ്സില്‍ വിവാഹിതനായ അവന് വലിയ ഭാരമാണ് ജീവിതത്തില്‍ താങ്ങേണ്ടിവന്നത്. കാല്‍ഗാവ് ഗ്രാമത്തിലെ ഭൂരിഭാഗവും ചെയ്യുന്നപോലെ പശുക്കളെ കറന്ന് പ്രദേശത്തുള്ള വലിയ ഡയറികളില്‍ എത്തിക്കുകയായിരുന്നു റക്ബറും ചെയ്തിരുന്നത്. അതുകൊണ്ടാണ് ജീവിതം കഴിഞ്ഞിരുന്നതെന്നും മുല്‍ത്താന്‍ പറഞ്ഞു. ആ കുടുംബത്തിനു ഭാവി ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
റക്ബറിന്റെ പിതാവ് സുലൈമാനും പാല്‍ വിറ്റാണ് ജീവിക്കുന്നത്. സഹോദരങ്ങളായ ഇല്‍യാസും സമീനും ദിവസക്കൂലിക്കാരാണ്. കടുത്ത ദാരിദ്ര്യം മൂലം സുലൈമാന് തന്റെ മക്കളെയൊന്നും സ്‌കൂളില്‍ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി റക്ബറിന്റെ കുടുംബവും അതേ വിധിയാണ് നേരിടാന്‍ പോവുന്നതെന്ന് അമ്മാവന്‍ മുഹമ്മദ് ഉമര്‍ പറഞ്ഞു.
റക്ബറിനോടൊപ്പം പശുക്കളുമായി കാണ്‍പൂരിലേക്ക് യാത്ര ചെയ്തിരുന്ന സുഹൃത്ത് അസ്‌ലമും കരിങ്കല്‍ ക്വാറിയിലാണ് ജോലി ചെയ്യുന്നത്. അവന്‍ പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ചെയ്യാത്ത തെറ്റിനാണ് ആ പാവെത്ത അവര്‍ തല്ലിക്കൊന്നത്. കാ ണ്‍പൂരില്‍ നിന്ന് പശുക്കളുമായി വരുകയായിരുന്നു ഞങ്ങള്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലുള്ള ലാല്‍വാണ്ടി ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. റോഡിലൂടെ പോകുന്നതിനിടെ മോട്ടോര്‍ സൈക്കിളുകളുടെ ബഹളം കേട്ട് പശുക്കള്‍ തൊട്ടടുത്ത പാടത്തേക്കിറങ്ങി. അവയെ വലിച്ച് റോഡിലേക്ക് എത്തിക്കുന്നതിനിടയിലാണ് ഏഴംഗ സംഘം തീപ്പന്തങ്ങളും വടികളും മറ്റുമായി വളഞ്ഞത്.
അവര്‍ക്ക് ഞങ്ങളെ പോലിസിനു കൈമാറാനൊന്നും ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. പരസ്പരം പേര് വിളിച്ച് അവന്റെ കൈയൊടിക്കൂ, കാലൊടിക്കൂ, തലയ്ക്കടിക്കൂ എന്നൊക്കെ അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. റക്ബര്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇരുട്ടില്‍ ഒളിച്ചിരുന്ന തനിക്ക് പുറത്തേക്കു വരാന്‍ ധൈര്യം വന്നില്ലെന്ന് അസ്‌ലം കരഞ്ഞുകൊണ്ട് പറഞ്ഞു. അപ്പോഴും അസ്‌ലമിന്റെ മുഖത്തു ഭീതി മാറിയിട്ടുണ്ടായിരുന്നില്ല.
600ഓളം വീടുകളുള്ള നൂഹില്‍ ചുരുക്കം ഹിന്ദു വീടുകളേയുള്ളൂ. അവരുമായി വളരെ സൗഹാര്‍ദത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, ഗ്രാമത്തിനു പുറത്തെത്തിയാല്‍ ഞങ്ങള്‍ ഈ രാജ്യക്കാര്‍ പോലുമല്ലെന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റമെന്ന് പ്രദേശവാസി ഫിറോസ് പറയുന്നു.
Next Story

RELATED STORIES

Share it