palakkad local

റംലയുടെ മരണം കൊലപാതകമെന്ന് ആക്ഷന്‍ കമ്മിറ്റി

പട്ടാമ്പി: തിരുവേഗപ്പുറ പാക്കറത്ത് ഹംസയുടെ ഭാര്യ റംലയുടെ മരണം ആത്മഹത്യയല്ല കൊലയാണെന്ന് ആക്ഷന്‍ കമ്മിറ്റിയും റംലയുടെ കുടുംബവും. സാഹചര്യ തെളിവുകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വീടിന് 200 മീറ്റര്‍ അകലെ ഒരു പൊട്ടക്കിണറ്റിലാണ് മൃതദേഹം കമിഴ്ന്ന് കിടന്നിരുന്നത്.
അടിഭാഗവും ഇടത് ഭാഗവും പൂര്‍ണമായും കത്തിയ നിലയിലായിരുന്നു. തലമുടി പൂര്‍ണമായും കത്തിയിട്ടില്ല. കിണറിനടിയില്‍ മൃതദേഹത്തിന് സമീപമായി മരണ വെപ്രാളമോ അതുപോലുളള ഒന്നും നടന്നതായി കാണുന്നില്ല.
അതുപേലെത്തന്നെ മുകളില്‍ നിന്നുളള വീഴ്ചയില്‍ അതേ കമിഴ്ന്നുളള കിടപ്പാണ് കിടക്കുന്നതെങ്കില്‍ മൂക്കിന്റെയോ നെറ്റിയുടെയോ അസ്ഥി പൊട്ടിയതായിപറയുന്നില്ല. തീ കൊളുത്തിയ ഉടനെ താഴേക്ക് ചാടിയിട്ടുണ്ടെങ്കില്‍ നേരത്തെ പറഞ്ഞ പരാക്രമം ഉണ്ടാവേണ്ടതും അതോടൊപ്പം സമീപത്തുളള പ്ലാസ്റ്റിക് മാലിന്യങ്ങളും മൃതദേഹം കിണറില്‍ നിന്നും എടുത്തപ്പോള്‍ കീഴിലായി കണ്ട പ്ലാസ്റ്റിക് ബോട്ടിലും ചെറുതായ രീതിയിലെങ്കിലും കത്തേണ്ടതാണ്. അതും ഉണ്ടായിട്ടില്ല.
അതോടൊപ്പം തന്നെ ചെറിയ ഒരു കുപ്പിയില്‍ നിന്നാണ് മണ്ണെണ്ണ ഒഴിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്അതില്‍തന്നെ പകുതി കുപ്പിയില്‍ ഉണ്ടുതാനും.
എന്നാല്‍ പോലിസ് വന്ന സമയത്ത് ഈ കുപ്പി കണ്ടെടുത്തിട്ടില്ല എന്നും കണ്ടെടുത്തതിനുശേഷം ഇതിലെയോ വീട്ടില്‍ നിന്നും കിട്ടിയ ആത്മഹത്യാ കുറിപ്പിന്റെയോ അഴിച്ചുവെച്ചിരിക്കുന്ന ചെരുപ്പിലോ മറ്റാരുടെയെങ്കിലും വിരലടയാളമോ റംല യുടെ വിരലടയാളമോ ഏതൊക്കെയാണുളളതെന്നുളള ഒരു ശാസ്ത്രീയ പരിശോധനയും ആ അവസരത്തില്‍ ഉണ്ടായിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നു. വളരെ മത ചിട്ടയോടെ ജീവിക്കുന്ന റംല അയല്‍വാസികള്‍ക്കും മറ്റും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നവ്യക്തിയാണ്.
അതുകൊണ്ടുതന്നെ ബന്ധുക്കളിലും അയല്‍വാസികളുമായ സ്ത്രീകള്‍ തീര്‍ത്തുപറയുന്നു. റംല ഒരിക്കലും ആത്മഹത്യചെയ്യില്ല. 13 ഉം 21 ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളാണ് റംലക്കുണ്ടായിരുന്നത്.
വീട്ടില്‍ യാതൊരു കലഹമോ പ്രശ്‌നമോ ഉളളതായിആരും കേട്ടിട്ടില്ല. സുബഹി നിസ്‌കരിക്കാന്‍ പോയ ഭര്‍ത്താവ് തിരിച്ച് വന്നപ്പോള്‍ റംലയെ കണ്ടില്ല. എട്ടേമുക്കാലോടെ മൃതദേഹം 200 മീറ്റര്‍ അകലേയുളള കിണറില്‍ കാണുന്നതുവരെ റംലയുടെ വീട് നില്‍ക്കുന്ന അതേ വളപ്പിലെ ബന്ധുവിന്റെ വീട്ടിലോ അയല്‍വാസികളുടെവീടുകളിലോ ആരും അറിഞ്ഞില്ലാ എന്ന് പറയുന്നു.
റംല മരിച്ച് മൂന്നാം നാള്‍ റംലയുടെ ഡ്രസ്സുകള്‍ അറിഞ്ഞോ അറിയാതെയോ കാണുമ്പോള്‍ ദുഖമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് കത്തിച്ചിരിക്കുന്നു.
മൃതദേഹം കിണറില്‍ നിന്നും എടുത്ത് കൊണ്ടു പോയതിനു ശേഷം കിണറിനടുത്ത് കുറച്ചു ഭാഗം കത്തിച്ചതായി പറയുന്നു.
ഇതൊക്കെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് എന്ന് ബന്ധുക്കളും സമീപവാസികളും ആക്ഷന്‍കമ്മറ്റിയും പറയുബോള്‍ ഒരു ആത്മഹത്യാ കുറിപ്പിലൊതുക്കാതെ പോലിസ് റംലയുടെ മരണത്തിന്റെ ദുരൂഹത കണ്ടെത്തേണ്ടതുണ്ട്.
Next Story

RELATED STORIES

Share it