രോഹിത് ആദ്യ ആത്മഹത്യാ കുറിപ്പെഴുതിയ ദിവസം ജിഗ്നേഷ് മേവാനി നിയമസഭയിലേക്ക്

അഹ്മദാബാദ്: രാജ്യത്തെ ദലിത് മുന്നേറ്റങ്ങള്‍ക്കു കുതിപ്പേകിയ രോഹിത് വെമുലയുടെ ആദ്യ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്ന അതേ ദിനത്തില്‍ തന്നെ ജിഗ്നേഷ് മേവാനി എന്ന ദലിത് നേതാവ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു ചരിത്രത്തിലെ കാവ്യനീതിയായി. രണ്ടു വര്‍ഷം മുമ്പ് ഇതു പോലൊരു ദിനത്തിലായിരുന്നു രോഹിത് വെമുല ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാറാവുവിനു ദയാവധമാവശ്യപ്പെട്ട് ആദ്യ ആത്മഹത്യാക്കുറിപ്പെഴുതിയത്. ഹൈദരാബാദ്് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ ഇന്ത്യയിലെ കാംപസുകളെ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തെറിയുകയും രാജ്യത്തെ ദലിത് മുന്നേറ്റങ്ങള്‍ക്കു പുത്തനുണര്‍വേകുകയും ചെയ്തു.  ബിജെപിയെയും എബിവിപിയെയും സര്‍വകലാശാലാ അധികൃതരുടെ സംഘപരിവാര വിധേയത്വത്തെയും തുറന്ന് എതിര്‍ത്തതിനായിരുന്നു രോഹിത് അടക്കം അഞ്ചു പേരെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയത്. ഇതിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയാണു വിദ്യാര്‍ഥി അവകാശ പോരാട്ടങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന രോഹിത്, സംഘടനയുടെ കൊടിയില്‍ തൂങ്ങി ജീവന്‍ അവസാനിപ്പിച്ചത്. തന്റെ ജനനം തന്നെയാണു തനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം എന്ന് എഴുതി വച്ചായിരുന്നു ആത്മഹത്യ. അതേസമയം, ഒരു ദലിത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജിഗ്നേഷിന് ഹൃദയത്തില്‍ നിന്ന് അഭിനന്ദനങ്ങള്‍ നേരുന്നതായി രോഹിത്ത് വെമുലയുടെ സഹോദരന്‍ രാജാ വെമുല പറഞ്ഞു. ഗുജറാത്ത് പോലെയുള്ള സ്ഥലത്ത് ഒരു ദലിതന്‍ സ്വതന്ത്രനായി മല്‍സരിച്ചു ജയിക്കുക എന്നാല്‍ ഒട്ടും ചെറിയ കാര്യമല്ലെന്നു അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it