രൂപയുടെ മൂല്യത്തിലെ ഇടിവ്: 68,500 കോടി അധിക ബാധ്യത

മുംബൈ: ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഈ വര്‍ഷം രൂപയുടെ മൂല്യം 11 ശതമാനം കുറഞ്ഞതോടെ ഹ്രസ്വകാല കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ മാത്രം ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യത വേണ്ടിവരുമെന്നു റിപോര്‍ട്ട്. പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് ഈ കണക്ക്. ഡോളറിന് 72 രൂപ കടന്ന വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരുന്നു. വിനിമയ നിരക്ക് ഈ വര്‍ഷം 73 രൂപയിലെത്തുകയും ക്രൂഡ് ഓയിലിന്റെ വില ബാരലിന് ശരാശരി 76 ഡോളറാവുകയും ചെയ്താല്‍ ഇന്ത്യയുടെ എണ്ണ ബില്ലില്‍ മാത്രം 45,700 കോടിയുടെ വര്‍ധനയുണ്ടാവുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇന്ധനം വാങ്ങുന്നതിനുള്ള അധിക ബാധ്യതയ്‌ക്കൊപ്പം ഇതും രാജ്യത്തിനു തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
വിവിധ കമ്പനികളുടെ വാണിജ്യ കടങ്ങളും പ്രവാസ നിക്ഷേപങ്ങളുമടങ്ങുന്ന ഇന്ത്യയുടെ ഹ്രസ്വകാല കടം 2017ല്‍ 217.6 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ പകുതി 2018ന്റെ ആദ്യ പകുതിയില്‍ അടച്ചു തീര്‍ക്കുകയോ അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്തതായി അനുമാനിച്ചാല്‍ പോലും ഡോളറിന്റെ വിനിമയ ശരാശരിയായ 65.1 എന്ന നിലയില്‍ കണക്കാക്കിയാല്‍ 7.1 ലക്ഷം കോടി രൂപ തിരിച്ചടയ്ക്കാനായുണ്ടാവും.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രൂപയുടെ വിനിമയ നിരക്കിന്റെ ശരാശരി 71.4 ആയി കണക്കാക്കിയാലും തിരിച്ചടയ്‌ക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയാവും. 70,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാവുകയെന്നും സൗമ്യ കാന്തി ഘോഷിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it