രാഹുല്‍ പശുപാലന്‍ തന്നെ വില്‍പ്പനച്ചരക്കാക്കി: രശ്മി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലനെതിരേ വെളിപ്പെടുത്തലുമായി ഭാര്യ രശ്മി ആര്‍ നായര്‍ രംഗത്തെത്തി. രാഹുല്‍ പശുപാലന്‍ തന്നെ വില്‍പ്പനച്ചരക്കാക്കുകയായിരുന്നുവെന്ന് പോലിസിന്റെ ചോദ്യംചെയ്യലില്‍ രശ്മി വ്യക്തമാക്കി. രാഹുല്‍ പശുപാലന്‍ പല പ്രമുഖര്‍ക്കും നിര്‍ബന്ധപൂര്‍വം തന്നെ കാഴ്ചവയ്ക്കുകയായിരുന്നു.
തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. തന്റെ പേരില്‍ ഫേസ്ബുക്ക് പേജുണ്ടാക്കിയതും രാഹുലാണ്. മോഡലിങ് സമയത്തെടുത്ത ബിക്കിനി ധരിച്ച ചിത്രങ്ങളാണ് ആദ്യം പോസ്റ്റ് ചെയ്തത്. അനുകൂല പ്രതികരണങ്ങള്‍ വന്നതോടെ കൂടുതല്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും രശ്മി പോലിസിനോടു പറഞ്ഞു. രശ്മിയുടെ ചിത്രങ്ങള്‍ ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് രാഹുല്‍ പശുപാലനാണെന്ന് അന്വേഷണസംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലും ചാറ്റിലും അനുകൂലമായി കമന്റിട്ടവര്‍ക്ക് മറുപടി നല്‍കിയതും വാസ്തവത്തില്‍ രാഹുലായിരുന്നു. മറുപടി കമന്റുകളെല്ലാം രശ്മിയുടെ പേരിലായിരുന്നെന്നു മാത്രം.
ലൈംഗികബന്ധത്തിനു ക്ഷണിച്ചുകൊണ്ടുവരെ ഇത്തരത്തില്‍ കമന്റിട്ടിട്ടുണ്ടെന്നും പോലിസ് കണ്ടെത്തി. അതേസമയം, ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണം മനുഷ്യക്കടത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്.
ഇതുമായി ബന്ധപ്പെട്ട് അഞ്ചു പെണ്‍കുട്ടികളെ ഒന്നാംപ്രതി അക്ബര്‍ വിദേശത്തേക്കു കടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഇവരോടൊപ്പമുള്ള മുബീനയെ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. മനുഷ്യക്കടത്തിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
കേസില്‍നിന്ന് ഉന്നതരെ രക്ഷിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന വാര്‍ത്തകള്‍ സെന്‍കുമാര്‍ നിഷേധിച്ചു. വിദേശബന്ധമുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ അതെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി പറഞ്ഞു. അതിനിടെ രാഹുല്‍ പശുപാലന്റെ കൊച്ചിയിലെ ഇടപാടുകള്‍ക്ക് ഇടനിലക്കാരനായിരുന്ന ജോഷി ജോസഫിന്റെ ഉന്നതബന്ധങ്ങളെക്കുറിച്ചു സൈബര്‍ ക്രൈം പോലിസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it