Flash News

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്‍ ജയിലിലായിട്ട് 27 വര്‍ഷം; കുറ്റം ബാറ്ററി വാങ്ങിയത്‌; നിരപരാധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഇന്നലെ (2018 ജൂണ്‍ 11) പേരറിവാളന്‍ ജയിലി ല്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി; ജയിലിനു പുറത്ത് ജീവിച്ചുതീര്‍ത്തതിനേക്കാള്‍ ഏഴുവര്‍ഷം കൂടുതല്‍. ഒമ്പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററി വാങ്ങി എന്നതാണ് പേരറിവാളന്റെ പേരിലുള്ള കുറ്റം. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കൊലപാതകവുമായി പേരറിവാളനെ ബന്ധിപ്പിച്ചത് ആ രണ്ട് ബാറ്ററികളായിരുന്നു. ചെറിയ ചോദ്യംചെയ്യലിനുശേഷം പിറ്റേന്ന് വിട്ടയക്കാമെന്ന ഉറപ്പിന്‍മേല്‍ സ്വന്തം രക്ഷിതാക്കള്‍ തന്നെയാണ് അദ്ദേഹത്തെ പോലിസിന് കൈമാറിയത്. എന്നാല്‍, 27 വര്‍ഷത്തിനു ശേഷവും പോലിസ് പറഞ്ഞ അടുത്ത പ്രഭാതത്തിനു വേണ്ടി മാതാവ് അര്‍പുതം അമ്മാള്‍ ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണ്.
1991ല്‍ അടുത്ത ദിവസം വിട്ടയക്കാമെന്നു പറഞ്ഞ് അറിവിനെ കൊണ്ടുപോയ സിബിഐ പിന്നീട് മാതാവിനെപ്പോലും കാണാനനുവദിച്ചില്ല. തുടര്‍ന്നുള്ള 59 ദിവസത്തേക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അറിവ് പോലിസ് കസ്റ്റഡിയിലാണെന്നത് നാട്ടുകാര്‍ അറിയുമെന്നു കരുതി ഒരു ഹേബിയസ് കോര്‍പസ് ഹരജി കൊടുക്കാന്‍പോലും രക്ഷിതാക്കള്‍ മടിച്ചു. ഒരു കുറ്റവും ചെയ്യാത്ത മകനെ പോലിസ് ഉടന്‍ വിട്ടയക്കും എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. അതേ പ്രതീക്ഷ തന്നെയാണ് 27 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ തളരാതെ അവരെ പിടിച്ചുനിര്‍ത്തിയതും.
രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബ് പൊട്ടിക്കാന്‍ ഉപയോഗിച്ച ഒമ്പത് വോള്‍ട്ട് ബാറ്ററി വാങ്ങിയത് അറിവാണെന്നായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം. ഏത് പെട്ടിക്കടയിലും കിട്ടുന്ന സാധനമാണ് ഒമ്പത് വോള്‍ട്ട് ബാറ്ററി. അറിവ് തന്റെ കടയില്‍ നിന്നാണ് ബാറ്ററി വാങ്ങിയതെന്ന ഷോപ്പുടമയുടെ മൊഴിയായിരുന്നു പോലിസിന്റെ തെളിവ്. തന്റെ പക്കല്‍ നിന്നു വാങ്ങിയ എല്ലാ സാധനങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും ഒരു പെട്ടിക്കടയുടമ മാസങ്ങള്‍ക്കു ശേഷവും ഓര്‍ത്തിരിക്കുന്നുവെന്നത് ആരിലും ആശ്ചര്യമുളവാക്കുന്നതാണ്. ബാറ്ററി വാങ്ങി മാസങ്ങള്‍ക്കു ശേഷവും അറിവിന്റെ പോക്കറ്റില്‍ നിന്ന് സിബിഐ അതിന്റെ ബില്ല് കണ്ടെടുത്തു എന്നത് അതിനേക്കാള്‍ അദ്ഭുതകരമാണ്. മറ്റൊരു തെളിവ് അറിവിന്റെ തന്നെ റെക്കോഡ് ചെയ്യപ്പെട്ട മൊഴിയാണ്.
ടാഡ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ പോലിസിനു നല്‍കുന്ന റിക്കാഡ് ചെയ്യപ്പെട്ട മൊഴി തെളിവായി സ്വീകരിക്കും. മൂന്നാംമുറ ഉപയോഗിച്ച് നേരത്തേ എഴുതി തയ്യാറാക്കിയ പേപ്പറുകളിലും വെള്ളപേപ്പറുകളിലും അറിവിനെക്കൊണ്ട് ഒപ്പിടുവിച്ചുവെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. അറിവ് ബാറ്ററി വാങ്ങി രാജീവ് കൊലക്കേസിലെ ബുദ്ധികേന്ദ്രമായ ശിവരസന് കൈമാറിയെന്നാണ് രേഖകളില്‍ പറയുന്നത്.
എന്നാല്‍, 2017 ഒക്ടോബര്‍ 27ന് അറിവിന്റെ മൊഴി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പഴയ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തി. അറിവിന്റെ മൊഴി രേഖപ്പെടുത്തിയതു താനാണെന്നും കുറ്റസമ്മതമൊഴിയുടെ ഒരു ഭാഗം ഒഴിവാക്കിയാണ് രേഖകളില്‍ ചേര്‍ത്തതെന്നും മുന്‍ സിബിഐ ഓഫിസര്‍ വി ത്യാഗരാജന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. താന്‍ ബാറ്ററി വാങ്ങിയിരുന്നുവെന്നതാണ് മൊഴിയുടെ ആദ്യഭാഗം. എന്നാല്‍, ആ ബാറ്ററി എന്തിന് ഉപയോഗിക്കാനുള്ളതാണെന്ന് തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു മൊഴിയുടെ രണ്ടാംഭാഗം. ഈ ഭാഗം കൂടി രേഖപ്പെടുത്തിയിരുന്നെങ്കില്‍ രാജീവ്ഗാന്ധി കൊലക്കേസില്‍ അറിവ് ഒരിക്കലും പ്രതിയാവുമായിരുന്നില്ലെന്ന് ത്യാഗരാജന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
പേരറിവാളന്റെ മൊഴി സത്യമായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടതായും ത്യാഗരാജന്‍ പറഞ്ഞു. 1991 മെയ് 7ന് ശിവരശന്‍ എല്‍ടിടിഇയുടെ മുതിര്‍ന്ന നേതാവ് പൊട്ടുഅമ്മന് അയച്ച വയര്‍ലസ് സന്ദേശമാണ് ഇതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ മൂന്നു പേര്‍ക്കല്ലാതെ (ശിവരശന്‍, ശുഭ, തനു) തങ്ങളുടെ ലക്ഷ്യം അറിയില്ലെന്നാണ് അതില്‍ പറയുന്നത്.
27 വര്‍ഷത്തില്‍ 23 വര്‍ഷവും അറിവ് ഏകാന്ത തടവിലായിരുന്നു.  തൂക്കിലേറ്റാനുള്ള തിയ്യതി പലതവണ കുറിക്കപ്പെട്ടിരുന്നു. പോലിസ് കസ്റ്റഡിയില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു കണക്കില്ല. എന്നാല്‍, അതിനൊന്നും ആ ചെറുപ്പക്കാരന്റെ മുഖത്തെ പുഞ്ചിരി മായ്ക്കാന്‍ കഴിഞ്ഞില്ല.
ജോലാര്‍പേട്ട എന്ന ചെറിയ ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപകന്റെ മകനായ അറിവിന്റെ അറസ്റ്റ് അദ്ദേഹത്തെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയായിരുന്നു. എന്നാല്‍, അറിവ് വീണില്ല, കുടുംബത്തെ വീഴാന്‍ അനുവദിച്ചതുമില്ല.
നിശ്ചയദാര്‍ഢ്യത്തോടെ തന്റെ അഭിഭാഷകരോടൊപ്പം കേസിന്റെ രേഖകള്‍ തയ്യാറാക്കി, 12ാം ക്ലാസ് പരീക്ഷ എഴുതി 91.33 ശതമാനം മാര്‍ക്കോടെ പാസായി, തമിഴ്‌നാട് ഓപണ്‍ യൂനിവേഴ്‌സിറ്റി നടത്തിയ ഡിപ്ലോമ കോഴ്‌സില്‍ സ്വര്‍ണമെഡല്‍ നേടി, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി, ജയിലില്‍ വിവിധ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ട്യൂഷന്‍ നല്‍കി, സഹതടവുകാരോടൊപ്പം മ്യൂസിക് ബാന്‍ഡ് തുടങ്ങി- ഇങ്ങനെ ജയിലില്‍ എത്തുന്നവര്‍ക്കെല്ലാം പ്രചോദനമായി അറിവ് മാറി.
അതേസമയം, പുറത്ത് അറിവിന്റെ മോചനത്തിനു വേണ്ടിയുള്ള സമരം ജനകീയ പ്രക്ഷോഭമാക്കി മാറ്റിയതിനു പിന്നില്‍, നാട്ടുകാര്‍ അറിവമ്മ എന്നു വിളിക്കുന്ന അര്‍പുതം അമ്മാളിന്റെ വിശ്രമമില്ലാത്ത പോരാട്ടവും ഉണ്ടായിരുന്നു. കാഴ്ച മങ്ങിയ 71ാം വയസ്സിലും അവര്‍ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, മകന്റെ മോചനം. ഇതിനായി ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക്, കോടതികളില്‍ നിന്നു കോടതികളിലേക്ക് അവര്‍ ഓടിക്കൊണ്ടിരുന്നു. വെറും തമിഴ് മാത്രം അറിയുന്ന അറിവമ്മ തന്റെ മകനെപ്പോലുള്ള ആയിരക്കണക്കിന് നിരപരാധികള്‍ക്കു വേണ്ടി പോരാടുന്ന മനുഷ്യാവകാശ കൂട്ടായ്മകളുടെ ഭാഗമാവാന്‍ ഇന്ത്യയുടെ മുക്കുമൂലകളിലെത്തി. അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്, മകന്‍ നിരപരാധിത്വം തെളിയിച്ച് ഒരുനാള്‍ പുറത്തുവരുമെന്ന്.
Next Story

RELATED STORIES

Share it