Idukki local

രാജധാനി ലോഡ്ജ് കൂട്ടക്കൊല: വിധി ആറിലേക്കു മാറ്റി

തൊടുപുഴ: തെളിവുകള്‍ അവശേഷിപ്പിക്കാതെ മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തി മോഷണം നടത്തിയ അടിമാലി രാജധാനി ലോഡ്ജ് കൂട്ടക്കാലയുടെ വിധി ജനുവരി ആറിലേക്ക് മാറ്റി. 2015 ഫെബ്രുവരി 12 രാത്രി 11.45നാണ് കേസിനാസ്പദമായ സംഭവം. അടിമാലി ടൗണ്‍ മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69),  ഭാര്യ ആയിഷ (63), ഐഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 13ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറംലോകം അറിയുന്നത്. രാജധാനി ലോഡ്ജിലെ മൂന്നാം നിലയിലുള്ള 302ാം നമ്പര്‍ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ച നിലയില്‍ മുറി പുറമെനിന്നും പൂട്ടിയ അവസ്ഥയിലുമായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം പോലിസ് കണ്ടെത്തിയത്. ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ലോഡ്ജിലെ ഒന്നാം നിലിയലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. കര്‍ണാടക, തുങ്കൂര്‍ സിറ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള മുഖാപട്ടണം രാഘവ് രാഘവേന്ദ്ര (23), ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകന്‍ മധു രാജേഷ് ഗൗഡ (23), സഹോദരന്‍ മഞ്ജുനാഥ് (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ മോഷണത്തിനു വേണ്ടിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികള്‍ പോലിസില്‍ സമ്മതിച്ചിരുന്നു. 19.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, റാഡോ വാച്ച്, മൊബൈല്‍ഫോ ണ്‍ അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവര്‍ച്ചയും നടത്തിയിരുന്നു. ഇവയെല്ലാം തന്നെ പോലിസ് പിന്നീട് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it