Gulf

രണ്ടു പതിറ്റാണ്ടിന് ശേഷം സ്റ്റാര്‍സ് ലീഗ് കിരീടം റയ്യാന്

ദോഹ: 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അല്‍റയ്യാന്‍ സ്‌പോര്‍സ് ക്ലബ്ബ് സ്റ്റാര്‍സ് ലീഗ് കിരീടം സ്വന്തമാക്കി. സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ലീഗിലെ മല്‍സരത്തില്‍ വക്‌റ സ്‌പോര്‍ട്‌സ് ക്ലബിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് 2015-2016 സീസണ്‍ ഫുട്‌ബോള്‍ കിരീടം റയ്യാന്‍ നേടിയത്. 1994-1995 സീസണിലാണ് അവസാനമായി റയ്യാന്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. 60 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് കിരീടത്തില്‍ മുത്തമിട്ടത്.

ലീഗില്‍ അഞ്ച് റൗണ്ട് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് റയ്യാന്റെ കിരീടനേട്ടം. കിരീടനേട്ടത്തിന് സമനില മാത്രം മതിയായിരുന്നെങ്കിലും റയ്യാന്‍ വക്‌റയെ ഇന്നലെ നിലം പരിശാക്കിക്കളഞ്ഞു. ലീഗിലെ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത് വിജയ പരമ്പര തന്നെ സൃഷ്ടിക്കാന്‍ ജോര്‍ജ് ഫൊസാറ്റിയുടെ സംഘത്തിനായി. ക്യാപ്റ്റനും മധ്യനിര താരവുമായ റോഡിഗ്രോ തബാട്ടയാണ് ടീമിന്റെ തുരുപ്പ് ചീട്ട്. 18 ഗോളുമായി തബാട്ട തന്നെയാണ് ലീഗിലെ ടോപ് സ്‌കോററും. 13 ഗോളുമായി ക്ലബിലെ തന്നെ സെര്‍ജിയോ ഗാര്‍ഷ്യയും 10 ഗോളുമായി സെബാസ്റ്റിയന്‍ സോറിയയും കിരീട വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ചു.
കളിച്ച 21 മല്‍സരങ്ങളില്‍ അല്‍സദ്ദിനോട് മാത്രമാണ് റയ്യാന്‍ തോറ്റത്. 2011ല്‍ അല്‍സദ്ദിനെ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ഇപ്പോള്‍ റയ്യാനെ പരിശീലിപ്പിക്കുന്നത്. കിരീടവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വമ്പന്‍ ആഘോഷ പരിപാടികള്‍ക്കാണ് റയ്യാന്‍ ക്ലബ് തയ്യാറെടുക്കുന്നത്. 39, 37, 35 പോയിന്റുകളുമായി അല്‍ജെയ്ഷ്, ലഖ്‌വിയ, അല്‍സദ്ദ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. അഞ്ച് മല്‍രങ്ങള്‍ ഇനി ബാക്കിനില്‍ക്കെ റയ്യാന്‍ ചാംപ്യന്‍മാരായതോടെ ഇനി രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it