രണ്ടുകോടി രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേര്‍ പിടിയില്‍

മഞ്ചേരി: രണ്ടുകോടി രൂപയുടെ നിരോധിത കറന്‍സികളുമായി നാലംഗസംഘം മഞ്ചേരി പോലിസിന്റെ പിടിയിലായി. തിരൂര്‍ പുല്ലാട്ടുവളപ്പില്‍ സമീര്‍(36), മലപ്പുറം എരമംഗലം ഇട്ടിലായില്‍ അബ്ദുര്‍നാസര്‍(52), തിരൂര്‍ പൂക്കയില്‍ സ്വദേശി കാവുങ്ങപറമ്പില്‍ മുഹമ്മദ് വാവ(55), മണ്ണാര്‍ക്കാട് ചേന്ദമംഗലത്ത് അബൂബക്കര്‍ സിദ്ദിഖ്(45) എന്നിവരാണ് അറസ്റ്റിലായത്.
കാറില്‍ കടത്തുകയായിരുന്ന നോട്ടുകള്‍ സഹിതം സംഘത്തെ പാണായിയില്‍ വച്ച് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ആയിരം രൂപയുടെ നോട്ടുകളാണ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നത്. നോട്ടു നിരോധനത്തിനു ശേഷം നിരോധിത കറന്‍സികളുടെ ഇത്രവലിയ ശേഖരം പിടികൂടുന്നത് ആദ്യമായാണ്.
സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നും നിലമ്പൂര്‍ സ്വദേശിക്ക് കൈമാറാനായി കൊണ്ടുവന്നതാണ് നിരോധിത നോട്ടുകളെന്ന് വ്യക്തമായതായി പോലിസ് പറഞ്ഞു. ഒരു കോടി പഴയ നോട്ടുകള്‍ക്ക് 25 ലക്ഷം രൂപയുടെ പുതിയ കറന്‍സി എന്ന നിരക്കിലായിരുന്നു കൈമാറ്റ വ്യവസ്ഥ. തിരൂര്‍, മൂവാറ്റുപുഴ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇവര്‍ക്ക് നിരോധിത കറന്‍സി എേത്തിച്ചു നല്‍കിയതെന്നും ഇതിലുള്‍പ്പെട്ടവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഐബിയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഇതിനു മുമ്പ് ഇത്തരത്തില്‍ അഞ്ച് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ പിടികൂടിയവരെല്ലാം ജാമ്യം കിട്ടി പുറത്തിറങ്ങിയവരാണ്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, മുഹമ്മദ് സലിം, രാജേഷ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
Next Story

RELATED STORIES

Share it