യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യാശ്രമം, യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു

ലഖ്‌നോ: ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് യുപി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു. കസ്റ്റഡിയിലിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതിനു പിറകെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം, കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കുമെന്ന് പോലിസ് ഡിഐജി വ്യക്തമാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് യുവതിയുടെ പിതാവ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്പി പുഷ്പാഞ്ജലി ദേവി അറിയിച്ചു.
ഉന്നാവയില്‍നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞവര്‍ഷം തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് യുവതി രംഗത്തെത്തിയത്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ തങ്ങള്‍ക്കു നേരെ ഭീഷണിയുണ്ടായതായും യുവതി ആരോപിച്ചിരുന്നു. എന്നാല്‍, പരാതി സംബന്ധിച്ച യാതൊരു തുടര്‍നടപടിയും ഇല്ലാതായതോടെയാണ് യുവതിയും കുടുംബവും ആത്മഹത്യാശ്രമവുമായി പ്രതിഷേധിച്ചത്.
Next Story

RELATED STORIES

Share it