Sports

യൂറോ കപ്പ് ഗ്രൂപ്പ് സി: കരുത്തുകാട്ടി ലോകചാംപ്യന്‍മാര്‍

യൂറോ കപ്പ് ഗ്രൂപ്പ് സി: കരുത്തുകാട്ടി  ലോകചാംപ്യന്‍മാര്‍
X
Schweinsteiger-(No-7)---who

പാരിസ്: നിലവിലെ ലോകചാംപ്യന്‍മാരും ഇത്തവണത്തെ കിരീടഫേവറിറ്റുകളിലൊന്നുമായ ജര്‍മനി യൂറോ കപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് സിയില്‍ കരുത്തരായ ഉക്രെയ്‌നിനെ ജര്‍മനി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു. ഇരുപകുതിയിലും ഓരോ ഗോള്‍ വീതം എതിര്‍ വലയിലെത്തിച്ചാണ് ജര്‍മനി ജയം സ്വന്തമാക്കിയത്.
19ാം മിനിറ്റില്‍ ഡിഫന്റര്‍ സെര്‍ദാന്‍ മുസ്താഫിയുടെ ഹെഡ്ഡറിലൂടെ അക്കൗണ്ട് തുറന്ന ജര്‍മനി ഇഞ്ചുറിടൈമില്‍ പകരക്കാരനായെത്തിയ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറുടെ ഗോളില്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ കളി നിയന്ത്രിച്ചത് ജര്‍മനിയായിരുന്നു. അവസാനമായി കളിച്ച ചില സന്നാഹമല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും അതൊന്നും തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും തെളിയിക്കുന്നതായിരുന്നു ജര്‍മനിയുടെ പ്രകടനം.
ജര്‍മനി തുടങ്ങി; എതിരാളികള്‍ ജാഗ്രതൈ
ലോകകപ്പിനു ശേഷം സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരില്‍ ജര്‍മനി ഏറെ പഴികേട്ടിരുന്നു. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ജര്‍മനിക്കു ജയിക്കാനായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇത്തവണത്തെ യൂറോയില്‍ ജര്‍മനിക്കു സാധ്യതയില്ലെന്നു വരെ വിമര്‍ശിച്ചവരുണ്ട്. എന്നാ ല്‍ തങ്ങളെ എഴുതിത്തള്ളരുതെന്ന മുന്നറിയിപ്പാണ് ആദ്യ മല്‍സരത്തിനുശേഷം ജര്‍മനി നല്‍കുന്നത്.
താരനിബിഢമല്ലെങ്കിലും ടീം ഗെയിമിലൂടെ ഏവരുടെ യും ശ്രദ്ധയാകര്‍ഷിച്ച ഉക്രെയ്‌നിന് ഒരു പഴുതും നല്‍കാതെയാണ് ജര്‍മനി ആദ്യ ജയം പിടിച്ചെടുത്തത്. ആദ്യപകുതിയില്‍ ഉക്രെയ്‌നിന്റെ ഭാഗത്തു നിന്നു ചില മുന്നേറ്റങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ രണ്ടാംപകുതിയില്‍ ജര്‍മനി സമഗ്ര ആധിപത്യം പുലര്‍ത്തി.
കളിയിലെ ആദ്യ അവസരം ലഭിച്ചത് ഉക്രെയ്‌നിനായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ അവ ര്‍ ജര്‍മന്‍ ഗോളി മാന്വല്‍ നുയറെ പരീക്ഷിച്ചു. ബോക്‌സിനു പുറത്തു നിന്ന് എവ്ഗന്‍ കോണോപ്ലൈങ്ക തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളി നുയര്‍ ഡൈവ് ചെയ്ത് വിഫലമാക്കുകയായിരുന്നു.
19ാം മിനിറ്റില്‍ ജര്‍മന്‍ ക്യാംപിന് ആഹ്ലാദമേകി മുസ്താഫി അക്കൗണ്ട് തുറന്നു. ടോണി ക്രൂസിന്റെ മനോഹരമായ ഫ്രീകിക്ക് മുസ്താഫി ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചപ്പോള്‍ ഗോളിക്ക് ഒരു പഴുതുമുണ്ടായിരുന്നില്ല. താരത്തിന്റെ കന്നി അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്. പരിക്കുമൂലം ടീമിനു പുറത്തായ മാറ്റ്‌സ് ഹമ്മല്‍സിനു പകരമാണ് വലന്‍സിയ ഡിഫന്റര്‍ കൂടിയായ മുസ്താഫി പ്ലെയിങ് ഇലവനിലെത്തിയത്.
27ാം മിനിറ്റില്‍ ഉക്രെയ്ന്‍ താരം കോണോപ്ലൈങ്കയുടെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ ജര്‍മന്‍ ഗോളി നുയറുടെ കൈകളില്‍ അവസാനിച്ചു. രണ്ടു മിനിറ്റി നകം ജര്‍മനിയുടെ കൗണ്ടര്‍അറ്റാക്ക്. സമി ഖെദിറയുടെ തീപാറുന്ന ഷോട്ട് ഉക്രെയ്ന്‍ ഗോളി വിഫലമാക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ ജര്‍മനി പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തി. എന്നാല്‍ രണ്ടാം ഗോളിനുവേണ്ടി അവര്‍ക്ക് ഇഞ്ചുറിടൈം വരെ കാത്തിരിക്കേണ്ടിവന്നു. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ ഇടതുമൂലയില്‍ നിന്നു മെസൂദ് ഓസില്‍ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ഷ്വാന്‍സ്‌റ്റൈഗര്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it