Districts

യുവാവിന്റെ വെട്ടേറ്റ് ഭാര്യാപിതാവ് മരിച്ചു

തൃപ്പൂണിത്തുറ: യുവാവിന്റെ വെട്ടേറ്റ് ഭാര്യാപിതാവ് മരിച്ചു. ഭാര്യയും കാമുകനും ഗുരുതരാവസ്ഥയില്‍. തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷനു സമീപം പ്രീമിയര്‍ മെഷീന്‍ ടൂള്‍സ് എന്ന സ്ഥാപനം നടത്തുന്ന തൊടുപുഴ കാളിയാര്‍ വണ്ണപ്പുറം കുരുവിക്കടയില്‍ ജോണി(68) ആണു മരിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ അനില(29), കാമുകന്‍ തൈക്കുടം സ്വദേഷി ഷിജു എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെ അക്രമിച്ച അനിലയുടെ ഭര്‍ത്താവ് തൃപ്പൂണിത്തുറ തെക്കുംഭാഗം കൈനോടിയില്‍ പ്രജി(34) തൃപ്പൂണിത്തുറ പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു ആക്രമണം. രാവിലെ പത്തോടെ എസ്എന്‍ ജങ്ഷനു സമീപത്തെ കടയിലേക്കെത്തിയ പ്രജി, ജോണിയെയും അനിലയെയും വെട്ടുകയായിരുന്നു. കഴുത്തിലും വയറിലും മാരകമായ മുറിവുകളേറ്റ ജോണിയുടെ കുടല്‍മാലയടക്കം പുറത്തുവന്ന നിലയിലായിരുന്നു. അനിലയുടെ കഴുത്തിനും തലയിലും വെട്ടേറ്റിട്ടുണ്ട്.
സമീപത്തെ കടക്കാരും നാട്ടുകാരും ചേര്‍ന്നാണ് പോലിസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ജോണി ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചു. തുടര്‍ന്ന് ബൈക്കില്‍ കയറി പോയ പ്രജി തൈക്കൂടത്ത് നേവല്‍ ക്വാര്‍ട്ടേഴ്‌സിനു പിറകില്‍ താമസിക്കുന്ന ഷിജുവിന്റെ വീട്ടില്‍ എത്തി ഷിജുവിനെയും വെട്ടി. ഇതിനു ശേഷം രക്തംപുരണ്ട വസ്ത്രങ്ങള്‍ മാറ്റിയശേഷം പോലിസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
ആറുവര്‍ഷം മുമ്പായിരുന്നു പ്രജി, അനിലയെ വിവാഹം കഴിച്ചത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഓട്ടോഡ്രൈവറായ പ്രജി അനിലയുമൊത്ത് കുറച്ചുകാലം ചമ്പക്കരയില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് അനില ഷിജുവുമായി അടുത്തതെന്ന് കരുതുന്നു. ഒരുവര്‍ഷത്തിലധികമായി അനിലയും അച്ഛനും കുട്ടിയും എസ്എന്‍ ജങ്ഷനു സമീപത്തെ റോയല്‍ സണ്‍ഫഌവര്‍ എന്ന ഫഌറ്റിലാണ് താമസം. ഈ ഫഌറ്റ് ഷിജുവാണ് ഇവര്‍ക്കായി എടുത്തുനല്‍കിയതെന്ന് പറയുന്നു.
കഴിഞ്ഞ ആഗസ്തില്‍ അനില പ്രജിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കൂടാതെ ഇവരുടെ നാലുവയസ്സുള്ള കുട്ടിയെ കാണുന്നതിന് പ്രജിയെ അനുവദിക്കാതിരുന്നതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it