Flash News

യുവാവിനെ കൊലപ്പെടുത്തിയ സംഭവം : രണ്ടുപേര്‍ കൂടി പിടിയില്‍



ആലപ്പുഴ: യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പോലിസ് പിടിയിലായി. കേസിലെ ഒന്നും രണ്ടും പ്രതികളായ സാജന്‍, നന്ദു എന്നിവരാണ് ഇന്നലെ അമ്പലപ്പുഴ കോടതി പരിസരത്തു നിന്നു പിടിയിലായത്. കഴിഞ്ഞ 10ന് രാത്രിയാണ് പൂങ്കാവ് തട്ടങ്ങാട്ട് വീട്ടില്‍ ജോണിന്റെ മകന്‍ സോണി(37)യെ ആര്യാട് ഭാഗത്തെ വാടകവീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ആര്യാട് പഞ്ചായത്ത് വെളുത്തേടത്ത് വീട്ടില്‍ ഷാരോണ്‍, തോട്ടക്കാട് വീട്ടില്‍ ബിബിന്‍, കാളാത്ത് വള്ളിക്കാട് വീട്ടില്‍ ജിറ്റോ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. എന്നാല്‍, ഒളിവില്‍പ്പോയ രണ്ടുപേരെയാണ് ഇപ്പോള്‍ വലയിലാക്കിയിരിക്കുന്നത്. കോടതിയില്‍ കീഴടങ്ങാനാണ് ഇരുവരും ഇവിടെയെത്തിയത്. അതേസമയം തന്നെ ആലപ്പുഴ നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ നിന്നു മറ്റൊരു കേസുമായി ബന്ധപ്പെട്ട് സീനിയറായ വനിതാ പോലിസ് മഫ്ത്തിയില്‍ ഇവിടെ എത്തിയിരുന്നു. നേരത്തേ അടിപിടിക്കേസു—മായി ബന്ധപ്പെട്ട് ഈ പ്രതികള്‍ നോര്‍ത്ത് സ്റ്റേഷനില്‍ വന്നിട്ടുള്ളതിനാല്‍ വനിതാ പോലിസ് ഇവരെ തിരിച്ചറിയുകയും നോര്‍ത്ത് സിഐയെ വിവരമറിയിക്കുകയുമായിരുന്നു. ആലപ്പുഴ നിന്ന് അമ്പലപ്പുഴ സിഐയെ ബന്ധപ്പെട്ടാണ് സാഹസികമായി ഇരുവരെയും പിടികൂടിയത്. കൊലപാതകം നടന്ന് ആഴ്ചകളായെങ്കിലും പ്രധാന പ്രതികളെ കിട്ടാത്തതിനാല്‍ ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു പോലിസ്. ഇതിനിടെയാണ് അമ്പലപ്പുഴയില്‍ നിന്ന് ഇവരെ പിടികൂടിയത്. വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ അവസരോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
Next Story

RELATED STORIES

Share it