Alappuzha local

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റില്‍



മണ്ണഞ്ചേരി: യുവാവിനെ കാറില്‍ തട്ടികൊണ്ട് പോയി ആക്രമിച്ച് പരുക്കല്‍പ്പിച്ച അഞ്ചംഗ ക്രിമിനല്‍ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് വിഷ്ണുഭവനില്‍ ദത്തന്റെ മകന്‍ കണ്ണ(26)നാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കലവൂര്‍ കണ്ണന്തറവെളി കാട്ടികണ്ണന്‍  എന്ന് വിളിക്കുന്ന കണ്ണന്‍(32), പൊള്ളെത്തൈ പൂന്ത്രശ്ശേരില്‍ നിജു എന്ന് വിളിക്കുന്ന സോളമന്‍(23), മുഹമ്മ കപ്പോളവെളി ലക്ഷം വീട് അമ്പിളികുമാര്‍(23), മുഹമ്മ വൈക്കത്ത്പറമ്പ് പ്രവീണ്‍(29), പട്ടണക്കാട് പുത്തന്‍തറ ഉണ്ണി എന്ന് വിളിക്കുന്ന സാംജിത്ത്(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളാണന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടികണ്ണന്റെ വീട്ടില്‍ സംഘം ഉണ്ടെന്നറിഞ്ഞെത്തിയ മുഹമ്മ എസ്‌ഐ അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. കാട്ടികണ്ണന്റെ സംഘത്തിലുള്ളവരുടെ കഞ്ചാവ് വില്‍പനയെ കുറിച്ച് പോലിസിന് വിവരങ്ങള്‍ ചോര്‍ത്തികൊടുത്തു എന്ന വൈരാഗ്യത്തിനാണ് കണ്ണനെ തട്ടികൊണ്ട് പോയതെന്ന് പോലിസ് പറഞ്ഞു. വീടിന് സമീപത്ത് നിന്നും കാറില്‍ കയറ്റികൊണ്ട് പോയവഴി കാട്ടികണ്ണന്റെ വിടിനടുത്തെത്തിയപ്പോള്‍ കണ്ണന്‍ രക്ഷപെട്ട് പോലിസില്‍ അഭയം തേടുകയായിരുന്നു. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സീനിയര്‍ സിപിഒ മനോജ്കൃഷ്ണന്‍, സിപിഒ മാരായ റജിമോന്‍, സുനിലാല്‍, ഉല്ലാസ്, സേവ്യര്‍, അരുണ്‍ എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it