Flash News

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് : ദിലീപിനെതിരേ വീണ്ടും ഹരജി



കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി ചലച്ചിത്രതാരം ദിലീപിന് ആലുവ സബ് ജയിലില്‍ ലഭിച്ച നിയമവിരുദ്ധമായ പരിഗണനകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തൃശൂര്‍ സ്വദേശി എം മനീഷയാണു സംസ്ഥാന സര്‍ക്കാര്‍, ഡിജിപി, എറണാകുളം ജില്ലാ പോലിസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എന്നിവരെ എതിര്‍ കക്ഷിയായി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനും മെമ്മറി കാര്‍ഡിനും വേണ്ടി പോലിസ് അന്വേഷണം നടത്തുന്ന സമയത്തു റിമാന്‍ഡിലായിരുന്ന ദിലീപിനു വേണ്ടി ആലുവ സബ് ജയില്‍ സൂപ്രണ്ട് ബാബുരാജും ഉദ്യോഗസ്ഥരും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു ഹരജിയില്‍ ആരോപിക്കുന്നു. റിമാന്‍ഡ് തടവുകാരെ പ്രവൃത്തിദിവസങ്ങളില്‍ സുഹൃത്തുക്കള്‍ക്കു സന്ദര്‍ശിക്കാമെന്നാണു ജയില്‍ മാന്വല്‍ പറയുന്നത്. പക്ഷേ, ഓണം അവധിദിനത്തില്‍ പോലും ജയറാം അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍ക്കു സന്ദര്‍ശനാനുമതി നല്‍കി. ഇതു ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ കൃത്യവിലോപമാണ്. മതിയായ കാരണങ്ങളുണ്ടെങ്കില്‍ അത് രേഖപ്പെടുത്തി മാത്രമേ ആഴ്ചയില്‍ രണ്ടു തവണയില്‍ കൂടുതല്‍ സന്ദര്‍ശനാനുമതി നല്‍കാവൂ. ദിലീപിന്റെ കേസില്‍ ഇതു പാലിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം.കേസില്‍ പ്രതിയോ, സാക്ഷിയോ ആവാന്‍ സാധ്യതയുണ്ടായിരുന്ന കാവ്യാ മാധവന്‍, നാദിര്‍ഷാ എന്നിവര്‍ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അന്നേദിവസം സിസി ടിവി കാമറ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതെന്തു കൊണ്ടാണെന്ന് അന്വേഷിക്കണം. സുഹൃത്തുക്കളുമായി ദിലീപ് സംസാരിക്കുമ്പോള്‍ ചട്ടപ്രകാരമുള്ള ഉദ്യോഗസ്ഥര്‍ സമീപത്ത് ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം. സപ്തംബര്‍ അഞ്ചിനു ജയിലില്‍ എത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ ഒന്നര മണിക്കൂറോളമാണു ദിലീപുമായി സംസാരിച്ചത്. ജയിലില്‍ ദിലീപിന്റെ സെല്ലിന് സമീപം വരെ ഗണേഷ് കുമാറെത്തി. ദിലീപിനു സിനിമാ മേഖലയിലുള്ളവര്‍ പിന്തുണ പ്രഖ്യാപിക്കണമെന്നു ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചത് ഇതിനു ശേഷമാണ്. കേസിലെ സാക്ഷികളിലധികം സിനിമാ മേഖലയിലുള്ളവരാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇത് അന്വേഷിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it