thiruvananthapuram local

യുവതിയുടെ ആത്മഹത്യ: പ്രതിയുമായി തെളിവെടുത്തു

കോവളം: കാമുകന്റെ ചതിയില്‍പ്പെട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിടിയിലായ യുവാവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. മരിച്ച യുവതി എഴുതിവച്ച ആത്മഹത്യാകുറിപ്പില്‍ പറയുന്ന വെള്ളനാട് കൊണ്ണിയൂരിലെ വീട്ടിലും യുവാവിന്റെ സ്വന്തം വീടായ സിസിലിപുരത്തും മറ്റ് ബന്ധുവീടുകളിലും എത്തിച്ചാണ് വിഴിഞ്ഞം സിഐ നുഅ്മാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തെളിവെടുത്തത്.
വിഴിഞ്ഞം പയറ്റുവിള സ്വദേശിനി ആശാചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ വെങ്ങാനൂര്‍ സിസിലിപുരം പറയന്‍വിളാകം ശിവമന്ദിരത്തില്‍ അനൂപ് (25) നെയാണ് കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. യുവാവിന്റെ മാതാവിനെതിരെയും കേസെടുത്തെങ്കിലും ഇവരെ പിടികൂടാനായില്ല. ഇക്കഴിഞ്ഞ നാലിനാണ് കാമുകന്‍ വഞ്ചിച്ചെന്ന കാരണത്താല്‍ യുവതി സ്വന്തം വീടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ചത്.
പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിച്ചുള്ള നാലുപേജ് വരുന്ന ആത്മഹത്യാകുറിപ്പാണ് യുവാവിനെ കുടുക്കാന്‍ വഴിതെളിച്ചത്. പീഡനം നടന്നെന്ന് പറയുന്ന ഒരു റബര്‍ തോട്ടത്തെകുറിച്ച് പ്രതിപാദിക്കുന്നെങ്കിലും ഇന്നലത്തെ തെളിവെടുപ്പില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ യുവാവിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it