malappuram local

യുവതിക്കെതിരേ സാമൂഹികമാധ്യമത്തിലൂടെ അപവാദ പ്രചാരണം ജില്ലാ പോലിസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

മലപ്പുറം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ വിരോധത്തില്‍ സാമൂഹിക മാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ പോലിസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവായി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും കൈകൊണ്ട നടപടികള്‍ രണ്ടു മാസത്തിനകം ജില്ലാ പോലിസ് മേധാവി ബോധിപ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ 45 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 15 പരാതികള്‍ ഹരജിക്കാരുടെയും എതിര്‍കക്ഷികളുടേയും വാദം കേട്ട് ഉത്തരവിനായി മാറ്റിവച്ചു. ബിപിഎല്‍ ആയിരുന്ന മൂന്ന് റേഷന്‍ കാര്‍ഡുടമകള്‍ പുതുക്കിയ പട്ടികയില്‍ എപിഎല്‍ ആയതിനെതുടര്‍ന്ന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതിനു ശേഷം കാര്‍ഡു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ ഉറപ്പുനല്‍കി. മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍ ജീവനക്കാരനായ കെ മുഹമ്മദിന്റെ പ്രൊമോഷന്‍ തടഞ്ഞ് അര്‍ഹമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയില്ലെന്ന് പരാതിയില്‍ 2012 ഒക്‌ടോബര്‍ ഒന്ന് മുതലുള്ള പ്രമോഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ഉത്തരവ് കൈപ്പറ്റി രണ്ടുമാസത്തിനകം വിധി നടപ്പാക്കാനും കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവിട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന നീതിയും സംരക്ഷണവും നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും ലഭിക്കാത്തത് സംബന്ധിച്ച പുതിയ പരാതികള്‍ കമ്മീഷന്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. പരാതികള്‍ വെള്ളപേപ്പറില്‍ വ്യക്തമായി എഴുതി നല്‍കിയാലും മതി. അതോടൊപ്പം കമ്മീഷന്‍ മുമ്പാകെ ഓരോരുത്തരുടെയും പരാതികള്‍ പറയുന്നതിനും അവസരമുണ്ടാവും. നിയമാനുസൃതമല്ലാതെ ഏതെങ്കിലും സഹായമോ ആനുകൂല്യമോ അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ പരിഹാരം കണ്ടെത്തുന്നതിന് കമ്മീഷന്‍ നിര്‍ദേശം നല്‍കും.  സിവില്‍ കോടതിയുടെ അധികാരത്തോടെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും രേഖകളും തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെടാനും സാക്ഷികളെ വിസ്തരിക്കാനും കമ്മീഷന് അധികാരമുണ്ട്. മുസ്്‌ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗക്കാരാണ് ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
Next Story

RELATED STORIES

Share it