യുപിയില്‍ ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നു

ഇറ്റ: ഉത്തര്‍പ്രദേശില്‍ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ഒമ്പതുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു. ഇറ്റയിലാണ് സംഭവം. ഇതേ പട്ടണത്തില്‍ ഏതാനും ദിവസം മുമ്പ് മറ്റൊരു ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. അമ്മാവന്റെ കല്യാണത്തിനെത്തിയ ഒമ്പതുവയസ്സുകാരിയെ ഒരു യുവാവ് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പിന്റു (22) എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവറായ ഇയാള്‍ രണ്ടു കുട്ടികളുടെ പിതാവാണ്. ഇയാളുടെ സഹോദരനും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം സംഭവിക്കുമ്പോള്‍ പ്രതി മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഈമാസം 16ന് വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ ഏഴുവയസ്സുകാരിയെ ടെന്റ് കെട്ടാന്‍ ഏല്‍പ്പിച്ച യുവാവ് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. വിവാഹ വേദിക്കടുത്തുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ബാലികയുടെ മൃതദേഹം കണ്ടെടുത്തത്. ഉന്നാവോയില്‍ ബാലികയെ ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് ജനരോഷം നേരിടുന്നതിനിടെയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. അതിനിടെ സീതാപൂര്‍ സിറ്റിയില്‍ 35കാരിയെ ബലാല്‍സംഗം ചെയ്തതിന് പിതാവും അയാളുടെ രണ്ടു കൂട്ടുകാര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. ഇതുകൂടാതെ സിദ്ധാര്‍ഥ്‌നഗര്‍, ഹാമിര്‍ പൂര്‍ ജില്ലകളില്‍ രണ്ട് ബാലികമാര്‍ കൂടി ഈ ആഴ്ച ബലാല്‍സംഗത്തിനിരയായിട്ടുണ്ട്.
Next Story

RELATED STORIES

Share it