Flash News

മോദിയെ വധിക്കാന്‍ പദ്ധതിയെന്ന അവകാശവാദവുമായി പോലിസ്‌; മോദിയുടെ പതിവു തന്ത്രമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ ആക്രമിച്ച മാതൃകയില്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന അവകാശവാദവുമായി പൂനെ പോലിസ്. കഴിഞ്ഞ ദിവസം പിടികൂടിയ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കത്ത് കിട്ടിയിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, മോദിയുടെ പതിവു തന്ത്രമാണ് ഇവിടെയും നടപ്പാകുന്നതെന്ന് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചു.
രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെ വകവരുത്താന്‍ മാവോവാദികള്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് പോലിസ് കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ കഴിഞ്ഞ ദിവസം അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. ഇവര്‍ മാവോവാദികളാണെന്നും സംഘടനയുടെ കേന്ദ്ര കമ്മിറ്റി പുറപ്പെടുവിച്ച രഹസ്യ കത്ത് ഇവരില്‍ നിന്നു പിടിച്ചെടുത്തതായുമാണ് പോലിസ് പറയുന്നത്. പോലിസിന്റെ റിപോര്‍ട്ട് പൂനെ കോടതിയില്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ സമര്‍പ്പിച്ചു. പിടിയിലായ അഞ്ചു പേരില്‍ നിന്നു കിട്ടിയ ലാപ്‌ടോപില്‍ നിന്നാണ് കത്ത് ലഭിച്ചതത്രേ. മോദിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്ലീഡര്‍ കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നാണ് അഞ്ചു പേര്‍ അറസ്റ്റിലായത്. ഇവരിലൊരാള്‍ ഒരു മുന്‍ പ്രധാനമന്ത്രിയുടെ സ്റ്റാഫായിരുന്നയാളാണ്. എല്‍ഗാര്‍ പരിഷത്ത് ഓര്‍ഗനൈസര്‍ സുധീര്‍ ധാവ്‌ലെ, മുംബൈ കേന്ദ്രമായ റിപബ്ലിക്കന്‍ പാന്തേഴ്‌സ് ജാതി അനാച്ചി ചല്‍വാല്‍ (ആര്‍പി), ഡല്‍ഹി കേന്ദ്രമായ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സംഘടനയുടെ റോണ വില്‍സണ്‍, നാഗ്പൂരിലെ പ്രമുഖ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ് (അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേഴ്‌സ്), നാഗ്പൂര്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഷോമ സെന്‍, മുന്‍ പ്രധാനമന്ത്രിയുടെ ഗ്രാമവികസന പരിപാടികളുടെ മേല്‍നോട്ടക്കാരന്‍ മഹേഷ് റാവത്ത് എന്നിവരെയാണ് മാവോവാദി ബന്ധം ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത്.
അതേസമയം, മുഖം വികൃതമാവുമ്പോഴൊക്കെ മോദി പയറ്റുന്ന തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. “”ഇത് മുഴുവന്‍ നുണയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, മോദി മുഖ്യമന്ത്രി ആയിരുന്നതു മുതലുളള തന്ത്രമാണിത്. മുഖം വികൃതമാകുമ്പോഴൊക്കെ “വധിക്കാന്‍ നീക്കം’ എന്ന വാര്‍ത്തയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇതില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് അന്വേഷണം നടത്തണം’’- കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.
Next Story

RELATED STORIES

Share it