മോദിയെ പുകഴ്ത്തിയ കെ വി തോമസിന് കോണ്‍ഗ്രസ്സിന്റെ ശുദ്ധിപത്രം

തിരുവനന്തപുരം: മോദിയെ പുകഴ്ത്തിയ കെ വി തോമസിന് കോണ്‍ഗ്രസ്സിന്റെ വക ശുദ്ധി പത്രം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് വെട്ടിലായ കെ വി തോമസ് തന്റെ നിലപാട് വ്യക്തമാക്കി കെപിസിസിക്ക് കത്ത് നല്‍കി. മോദിയുടെ മാനേജ്‌മെന്റ് തന്ത്രത്തെയാണ് പ്രശംസിച്ചതെന്ന് വിശദീകരണ കത്തില്‍ വ്യക്തമാക്കി.
നരേന്ദ്ര മോദി മികച്ച ഭരണാധികാരിയാണെന്ന് പറഞ്ഞിട്ടില്ല. തന്റെ പ്രസംഗത്തെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് വാര്‍ത്ത നല്‍കിയത്. പാര്‍ലമെന്റിന് അകത്തും പുറത്തും നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയും വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരേയും ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. കെ വി തോമസ് കെപിസിസിക്ക് നല്‍കിയ വിശദീകരണം പൂര്‍ണ തൃപ്തികരമാണെന്നും അതിനാല്‍ മറ്റു നടപടികളൊന്നും ഉണ്ടാവില്ലെന്നും എം എം ഹസന്‍ അറിയിച്ചു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് മോദിയെ പ്രശംസിച്ച കെ വി തോമസിന്റെ പ്രസംഗത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് കെപിസിസി കെ വി തോമസിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ എടുത്ത നിലപാടിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്ക് കഴിഞ്ഞു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നത് ശാസ്ത്രീയമായ ടെക്‌നിക്കാണ്. ഇക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട്  നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി.
ഡിസംബര്‍ 31നു മുമ്പ് എല്ലാം ശരിയാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്ത് ഒരു കലാപവുമുണ്ടായില്ല. കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടബിളാവുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത  കാണാതിരിക്കാനാവില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it