palakkad local

മോഡേണ്‍ റൈസ് മില്‍ ആഗസ്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

ആലത്തൂര്‍: മോഡേണ്‍ റൈസ് മില്‍ ആഗസ്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കൃഷി വകുപ്പിന് കീഴിലുള്ള കോട്ടയത്തെ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന് നടത്തിപ്പ് ചുമതല നല്‍കാന്‍ ധാരണയായി. ചൊവ്വാഴ്ച്ച കെ ഡി പ്രസേനന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ന്മാരും മാനേജിങ് ഡയറക്ടര്‍മാരും വിവിധ രാഷ്ട്രീയ, കര്‍ഷക സംഘടന പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മില്ലിന് ആവശ്യമായ നെല്ല് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം മുഖേന സംഭരിച്ച് നല്‍കും. മോഡേണ്‍ റൈസ് മില്‍ നേരത്തേ പുറത്തിറക്കി വിപണനം ചെയ്ത ‘അന്നം’ കുത്തരി മാതൃകയില്‍ പ്രത്യേക ബ്രാന്‍ഡില്‍ അരി ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനാണ് പദ്ധതി. ഓയില്‍ പാം ഇന്ത്യ പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്ന് വര്‍ഷങ്ങളായി നെല്ല് സംഭരിക്കുന്നുണ്ട്. വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ ഗോഡൗണും മില്‍ നടത്തിപ്പിന് വിട്ടു നല്‍കും. മോഡേണ്‍ റൈസ് മില്‍ പ്രവര്‍ത്തന സജ്ജമായാല്‍ ആലത്തൂര്‍ താലൂക്കിലെ 16 പഞ്ചായത്തുകളിലായി 12,000 ഏക്കര്‍ സ്ഥലത്ത് ഒന്നാം വിളയിലും രണ്ടാം വിള കൃഷയിലും ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും പുഴുങ്ങി അരിയാക്കാന്‍ സാധിക്കും. മില്ലിന്റെ നടത്തിപ്പ് ചുമതല ആരെ ഏല്‍പ്പിക്കുമെന്ന തര്‍ക്കത്തിനാണ് ഇന്നലെ പരിഹാരമായത്. കേരള സ്റ്റേറ്റ് വെയര്‍  ഹൗസിങ് കോര്‍പറേഷന്റെ കീഴില്‍ 2000 ല്‍ നിര്‍മാണാനുമതി ലഭിക്കുകയും 2008 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതാണ് മില്‍. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ 2008 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് പ്രതിസന്ധി നേരിട്ടത്. മില്ലിനാവശ്യമായിരുന്ന നെല്ല് നല്‍കിയിരുന്നത് ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ആയിരുന്നു. നെല്ല് വില വര്‍ധിച്ചപ്പോള്‍ സൊസൈറ്റി കുറഞ്ഞ വിലയ്ക്ക് നെല്ല് നല്‍കാന്‍ തയ്യാറായില്ല. 2010 ജൂണ്‍ എട്ട് മുതല്‍ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കീഴില്‍ സംസ്ഥാനത്ത് മൂന്ന് മില്ലുകള്‍ തുടങ്ങാനായിരുന്നു 1999ല്‍ തീരുമാനിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ തകഴി, കോട്ടയം ജില്ലയിലെ വൈക്കം, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്.
തീരുമാനം വന്നെങ്കിലും സര്‍ക്കാര്‍ മാറിയതിനെ തുടര്‍ന്ന് 2006 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് മില്ലുകള്‍ക്കും കൂടി 99 ല്‍ 421.25 ലക്ഷം രൂപ അടങ്കല്‍ ആയിരുന്നത് 2006 ആയപ്പോഴെക്കും 513.60 ലക്ഷമായി ഉയര്‍ന്നു. 2007 മാര്‍ച്ച് 15ന് തുക അനുവദിച്ചു . തകഴിയിലേയും, ആലത്തൂരിലേയും മില്ലുകള്‍ ആദ്യം നിര്‍മാണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ഇതിനെ തുടന്നാണ് ആലത്തൂരിലെ മില്ല് നിര്‍മാണം പൂര്‍ത്തികരിച്ച് ഉദ്ഘാടനം ചെയ്തത്. ദിവസം രണ്ട് ഷിഫ്റ്റിലായി 40 ടണ്‍ വീതം ഒരു വര്‍ഷം 12000 ടണ്‍ നെല്ല് അരിയാക്കാന്‍ കഴിയുന്നതാണ് മില്ല്. ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് മില്ല് നിര്‍മിച്ചിട്ടുള്ളത്.
നെല്ലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും പുഴുങ്ങുന്നതിന് മുമ്പായി കല്ല്, പതിര്, വൈക്കോല്‍ തുരുമ്പ് എന്നിവ നീക്കം ചെയ്യാനും, ഉണങ്ങിയ നെല്ല്അരിയാക്കുന്ന
തിന് വീണ്ടും ശുദ്ധീകരിക്കാനും, അരിയാക്കിയ ശേഷം കറുത്ത അരിയും, പൊടി അരിയും നീക്കം ചെയ്യാനും സംവിധാനമുണ്ട്.
നെല്ല് കുത്തി ഉണ്ടാകുന്ന ഉമി ഇന്ധനമായി ഉപയോഗിച്ച് ബോയിലര്‍ പ്രവര്‍ത്തിപ്പിക്കുകയും, ബോയിലര്‍ ഉല്‍പ്പാദിപ്പിക്കുന്ന നീരാവി ഉപയോഗപ്പെടുത്തി നെല്ല് പുഴുങ്ങുകയും ഉണക്കുകയും ചെയ്യുന്നു. മാലിന്യനിര്‍മാര്‍ജനത്തിനായി ആധുനിക പ്ലാന്റുകളും സജജീകരിച്ചിട്ടുണ്ട്.
ഇവിടെ ഉല്‍പാദിപ്പിക്കുന്ന അരി സംസ്ഥാനത്തെ 60 വെയര്‍ഹൗസുകളിലൂടെ പൊതു ജനങ്ങള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു പദ്ധതി. കെ ഡി പ്രസേനന്‍ എംഎല്‍എ, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ വിജയന്‍ കുനിശ്ശേരി, എംഡിപിഎച്ച് അഷ്‌റഫ്, വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, എംഡി ഡോ.ബാബു തോമസ്, ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി രാജന്‍, സിപിഐ ആലത്തൂര്‍ മണ്ഡലം സെക്രട്ടറി എന്‍ അമീര്‍, കുഴല്‍മന്ദം മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്‍, ശ്രീധരന്‍, ശശിധരന്‍ പൂങ്ങോട് പങ്കെടുത്തു.
Next Story

RELATED STORIES

Share it