kasaragod local

മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐഎസ്ഒ അംഗീകാരം

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഐഎസ്ഒ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂര്‍. 10ന് രാവിലെ ഒമ്പതിന് മന്ത്രി കെ ടി ജലീല്‍ ഐഎസ്ഒ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും നടത്തും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
സമ്പൂര്‍ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കുകയും പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആതുര ശുശ്രൂഷയും പൊതുജനാരോഗ്യ സേവനങ്ങളും നല്‍കി ജനസൗഹൃദ കേന്ദ്രമാക്കി മാറ്റിയതിനാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായത്.
ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഒപി പ്രവര്‍ത്തിക്കുന്നു.
രോഗികള്‍ക്ക് ഇരിക്കാനുളള വിശാലമായ സൗകര്യം, ടിവി, ടോക്കണ്‍ സിസ്റ്റം, ഭിന്നശേഷിക്കാര്‍ക്ക് റാംപും പ്രതേ്യക ശുചിമുറിയും, ശിശു സൗഹൃദ ഇംമ്യൂണൈസേഷന്‍ ഹാള്‍, ലാബ്, ശീതീകരിച്ച ഫാര്‍മസി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രതേ്യക ശൗചാലയങ്ങള്‍, കുടിവെള്ളം, വായനയ്ക്ക് പത്രങ്ങള്‍, പുന്തോട്ടം, ഐഇസി കോര്‍ണര്‍, പൗരാവകാശ ബോര്‍ഡുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യ രംഗത്ത് ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യ വിവരങ്ങള്‍ മുഴുവന്‍ വിരല്‍ തുമ്പില്‍ ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ആറ് മാസം മുമ്പാണ് ഐഎസ്ഒ അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ച് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്.
മൂന്ന് പ്രാവശ്യം ഓഡിറ്റിങ് നടത്തി സുക്ഷ്മമായ നിരീക്ഷണത്തിന് ശേഷമാണ് ഐഎസ്ഒ ആസ്ഥാനത്ത് നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു മുഖ്യാതിഥികളായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, എന്‍എച്ച്എം, പ്രോഗ്രാം മാനേജര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it