Flash News

മെസ്സി മിശിഹ രക്ഷകനായില്ല; അര്‍ജന്റീനയെ അട്ടിമറിച്ച് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍

മെസ്സി മിശിഹ രക്ഷകനായില്ല; അര്‍ജന്റീനയെ അട്ടിമറിച്ച് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍
X

നിഷ്‌നി: ഗ്രൂപ്പ് ഡിയിലെ ആവേശ പോരാട്ടത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യ അര്‍ജന്റീനയെ നാണം കെടുത്തിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 53ാം മിനിറ്റില്‍ റെബിക്കിലൂടെ ക്രൊയേഷ്യ അക്കൗണ്ട് തുറന്നപ്പോള്‍ 80ാം മിനിറ്റില്‍ മോഡ്രിക്കും 92ാം മിനിറ്റില്‍ റാക്കിറ്റിച്ചും ക്രൊയേഷ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.
4-2-3-1 ഫോര്‍മാറ്റില്‍ ക്രൊയേഷ്യ ബൂട്ടണിയുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി 3-4-3 ഫോര്‍മാറ്റിലാണ് അര്‍ജന്റീനയിറങ്ങുന്നത്. ഹിഗ്വെയ്ന്‍, ഡീമരിയ. ഡിബാല എന്നിവര്‍ക്കൊന്നും അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഇടം ഇല്ല. നാലാം മിനിറ്റില്‍ ക്രൊയേഷ്യയുടെ പെരിസിച്ചിന്റെ തകര്‍പ്പന്‍ ഷോട്ടിനെ അര്‍ജന്റീനന്‍ ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ സേവിന് മുന്നില്‍ തകര്‍ന്നു.
12ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണാവസരം മെസ്സി പാഴാക്കി. ഉയര്‍ന്ന് ബോക്‌സിലേക്ക് വന്ന പന്തിനെ ഷോട്ടെടുക്കാന്‍ മെസ്സി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 30ാം മിനിറ്റില്‍
ക്രൊയേഷ്യക്ക് നേരിയ വ്യത്യാസത്തില്‍ ഗോള്‍നഷ്ടപ്പെടുന്നു. മാന്‍ഡുകിക്കിന് ലഭിച്ച ഹെഡ്ഡര്‍ സുവര്‍ണാവസരം താരത്തിന് മുതലാക്കാനായില്ല. ഇതിനിടെയില്‍ അര്‍ജന്റീനന്‍ പരിശീലകന്‍ സാംപോളിക്ക് മഞ്ഞക്കാര്‍ഡ്. റഫറിയോട് വാര്‍ സിസ്റ്റത്തിന് അപ്പീല്‍ ചെയ്തതിനാണ് സാംപോളിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലൂക്കാ മോഡ്രിച്ചിന്റെ തകര്‍പ്പന്‍ പാസിനെ ക്രൊയേഷ്യക്ക് മുതലാക്കാനായില്ല. റെബിക്കിന്റെ ഷോട്ട് അര്‍ജന്റീനന്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു. ആദ്യ പകുതി പിരിയുമ്പോള്‍ ഇരു കൂട്ടര്‍ക്കും വലകുലുക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍  55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന അര്‍ജന്റീന രണ്ട് വട്ടം ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി നാല് തവണയാണ് ക്രൊയേഷ്യ ഗോള്‍ശ്രമം നടത്തിയത്.
രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ കാബെല്ലെറോ ഡിഫന്‍ഡര്‍ മെര്‍ക്കാഡോയ്ക്ക് നല്‍കിയ പന്തിനെ പിടിച്ചെടുത്ത റെബിച്ച് അനായാസം പന്ത് വലയിലാക്കി. ക്രൊയേഷ്യ 1-0ന് മുന്നില്‍. പിന്നീട് നിരന്തരം അവസരം സൃഷ്ടിച്ച്‌കൊണ്ടിരുന്ന ക്രൊയേഷ്യ 80ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിന്റെ ബുള്ളറ്റ് ഷോട്ട് അര്‍ജന്റീനയുടെ വലതുളയ്ക്കുകയായിരുന്നു. 2-0ന് ക്രൊയേഷ്യ മുന്നില്‍. രണ്ട് ഗോളിന് മുന്നിലെത്തിയിട്ടും ആക്രമിച്ച് മുന്നേറിയ ക്രൊയേഷ്യ 92ാം മിനിറ്റില്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. റാക്കിറ്റിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി മൂന്നാം ഗോള്‍നേടിയത്. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 3-0ന്റെ തകര്‍പ്പന്‍ ജയത്തോടെ ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ അര്‍ജന്റീനയുടെ കാര്യം പരുങ്ങലിലായി. ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയെ ഐസ് ലന്‍ഡ് സമനിലയില്‍ തളച്ചപ്പോള്‍ ക്രൊയേഷ്യ 2-0ന് നൈജീരിയയെ തകര്‍ത്തിരുന്നു.
ജൂണ്‍ 21 അര്‍ജന്റീനയുടെ ഭാഗ്യ ദിവസമായിരുന്നു. ഇതേ ദിവസം കളിച്ച അഞ്ച് ലോകകപ്പിലും അര്‍ജന്റീന ഗോള്‍വഴങ്ങിയിട്ടില്ല. കൂടാതെ കഴിഞ്ഞ ലോകകപ്പില്‍ ഇറാനെതിരേ  വിജയ ഗോള്‍ മെസ്സി നേടിയത് ഇതേ ദിവസമായിരുന്നു. ഇത്തരം കണക്കുകളെല്ലാം കാറ്റില്‍ പറത്തിയാണ് ക്രൊയേഷ്യ ചരിത്ര ജയം സ്വന്തമാക്കിയത്. ആദ്യമായാണ് ലോകകപ്പില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ പരാജയപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it