മെസ്സി മാജിക് വീണ്ടും

മാഡ്രിഡ്: അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം താന്‍ ഉറപ്പിച്ചുകഴിഞ്ഞെന്ന് പ്രഖ്യാപിച്ച് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മാജിക് വീണ്ടും. കിങ്‌സ് കപ്പിന്റെ (കോപ ഡെല്‍ റേ) ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഫൈനലിലാണ് മെസ്സിയുടെ മാസ്മരിക പ്രകടനം കണ്ടത്. എസ്പാന്യോളിനെ ബാഴ്‌സ 4-1നു നിലംപരിശാക്കിയ മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടുന്നതോടൊപ്പം മറ്റു രണ്ടു ഗോളുകള്‍ക്ക് മെസ്സി വഴിയൊരുക്കുകയും ചെയ്തു.
ജെറാര്‍ഡ് പിക്വെ (49ാം മിനിറ്റ്), ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ (88) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 13, 44 മിനിറ്റുകളിലാണ് മെസ്സി നിറയൊഴിച്ചത്. ഹോംഗ്രൗണ്ടായ നൂകാംപില്‍ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവ്. ഒമ്പതാം മിനിറ്റില്‍ ഫെലിപെ കെയ്‌സെഡോയാണ് ബാഴ്‌സയെ സ്തബ്ധരാക്കിയ എസ്പാന്യോൡന്റെ ഗോളിനു അവകാശിയായത്. 72ാം മിനിറ്റില്‍ ഹെര്‍നന്‍ പെരസും 75ാം മിനിറ്റില്‍ പാപ കൗലി ദിയോപും ചുവപ്പ് കാര്‍ഡ് കണ്ടു കളംവിട്ടതിനെത്തുടര്‍ന്ന് ഒമ്പതുപേരുമായാണ് എസ്പാന്യോള്‍ മല്‍സരം പൂര്‍ത്തിയാക്കിയത്.
മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റിക് ബില്‍ബാവോ 3-2 ന് വിയ്യാറയലിനെയും വലന്‍സിയ 4-0നു ഗ്രനാഡയെയും സെവിയ്യ 2-0നു റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. അത്‌ലറ്റികോ മാഡ്രിഡ്- റയോ വല്ലെക്കാനോ, ഡിപോര്‍ട്ടീവോ ലാ കൊരുണ-മിറാന്‍ഡസ് മല്‍സരങ്ങള്‍ 1-1നു സമനിലയില്‍ പിരിഞ്ഞു.
ഗ്രനാഡയെ 4-0നു തകര്‍ത്ത മല്‍സരത്തില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാറോ നെഗ്രഡോ വലന്‍സിയക്കായി ഹാട്രിക്കോടെ കസറി. 8, 63, 83 മിനിറ്റുകളിലായിരുന്നു നെഗ്രഡോയുടെ ഹാട്രിക് പ്രകടനം. പുതിയ കോച്ച് ഗാരി നെവില്ലെയ്ക്കു കീഴില്‍ വലന്‍സിയയുടെ ആദ്യമ ല്‍സരം കൂടിയായിരുന്നു ഇത്.
ബാഴ്‌സയ്‌ക്കെതിരേ കൗണ്ടര്‍അറ്റാക്കിലൂടെയാണ് എസ്പാന്യോള്‍ ലീഡ് കണ്ടെത്തിയത്. 13ാം മിനിറ്റി ല്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ മനോഹരമായ ത്രൂബോള്‍ വലയിലേക്ക് അടിച്ചുകയറ്റി മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു. ഒന്നാംപകുതിക്ക് ഒരു മിനിറ്റ് മുമ്പ് മെസ്സി ബാഴ്‌സയ്ക്കു ലീഡ് നേടിക്കൊടുത്തു. 25വാര അകലെ നിന്നുള്ള മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടിയ ശേഷം വലയ്ക്കുളില്‍ കയറുകയായിരുന്നു. 49ാം മിനിറ്റില്‍ മെസ്സിയുടെ ക്രോസില്‍ നിന്ന് പിക്വെ ബാഴ്‌സയുടെ സ്‌കോര്‍ 3-1 ആക്കി.
ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ നെയ്മര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മെസ്സി ഡിഫന്റര്‍മാര്‍ക്കു മുകളിലൂടെ കോരിയിട്ട പാസ് നെയ്മര്‍ അനായാസം വലയിലെത്തിച്ചു.
കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ ടീമിലെത്തിയ അര്‍ദ ട്യുറാനും അലെക്‌സ് വിദാലും ഈ മല്‍സരത്തിലൂടെ ബാഴ്‌സയ്ക്കായി അരങ്ങേറ്റം കുറിച്ചു.
Next Story

RELATED STORIES

Share it