Flash News

മെഡിക്കല്‍ പ്രവേശനപ്പരീക്ഷ : ശിരോവസ്ത്രം നിരോധിച്ച തീരുമാനം റദ്ദാക്കി



കൊച്ചി: ഓള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഈ മാസം 28ന് നടക്കുന്ന പ്രവേശനപ്പരീക്ഷയില്‍ തല മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഉത്തരവിട്ടു.ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ എത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥി സംഘടനകളായ എംഎസ്എഫ്, മെഡിഫെഡ് എന്നിവയും ഫിദ ഫാത്തിമ, ആയിഷ മഷൂറ എന്നിവരും അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് വിധി. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അനുച്ഛേദം 21 (1) ന്റെ ലംഘനമാണ് ശിരോവസ്ത്ര നിരോധനമെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ മതാചാരങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടെന്നും ആ അവകാശത്തിന്‍മേലുള്ള  കടന്നുകയറ്റമാണ് തീരുമാനമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.  ഇതിനു മുമ്പ് നീറ്റ് പരീക്ഷയിലും ഇത്തരത്തിലുള്ള നടപടികള്‍ സിബിഎസ്ഇയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും അത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. 28ന് നടക്കുന്ന പ്രവേശനപ്പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അഡ്മിറ്റ് കാര്‍ഡില്‍ നിരോധിത വസ്തുക്കളുടെ ഗണത്തിലാണ് ശിരോവസ്ത്രം ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നു ഹരജിക്കാര്‍ക്കുവേണ്ടി പി ഇ സജല്‍ കോടതിയെ ബോധിപ്പിച്ചു.
Next Story

RELATED STORIES

Share it