kozhikode local

മൂരാട് പുതിയപാലം നിര്‍മാണത്തിന് ഹൈവെ അതോറിറ്റി അനുമതിയില്ല

വടകര: ദേശീയ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മൂരാട് പാലം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് നാഷണല്‍ ഹൈവേ അതോറിറ്റി അനുമതി നല്‍കിയില്ല. കോരപ്പുഴ പാലം പുതുക്കി പണിയാന്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് ഇതോടൊപ്പമുള്ള മൂരാട് പാലത്തോട് അധികൃതര്‍ അവഗണന തുടരുന്നത്. ഈ രണ്ടു പാലങ്ങളും വീതി കൂട്ടി പുനര്‍ നിര്‍മാണം നടത്തിയാല്‍ മാത്രമേ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകൂ. എന്നാല്‍ കോരപ്പുഴ പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.
12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മാണം. ഒന്നര മീറ്റര്‍ വീതീയില്‍ റോഡിന്റെ ഇരു ഭാഗങ്ങളിലും കാല്‍നട യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് മാസം നിര്‍മാണം ആരംഭിച്ച് രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ അത്തോളി വഴി വാഹനങ്ങള്‍ തിരിച്ചു വിടും. എന്നാല്‍ ഇതോടൊപ്പം നിര്‍മ്മാണം ആരംഭിക്കുമെന്ന് കരുതിയ മൂരാട് പാലം പുനര്‍ നിര്‍മ്മാണത്തിന് അനുമതി ലഭിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. നേരത്തെ രണ്ടു പാലങ്ങളും പുനര്‍ നിര്‍മിക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു പാലങ്ങളുടെയും ടെണ്ടര്‍ നടപടി കള്‍ക്കായി ദേശീയപാത അതോറിറ്റി ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇതിനിടയില്‍ മൂരാട് പാലം പുനര്‍ നിര്‍മാണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. മൂരാട് പാലത്തിനു സമീപം പുതിയ പാലം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പൂര്‍ത്തിയായപ്പോഴാണ് ദേശീയ പാത അതോറിറ്റിയുടെ അനുമതി നിഷേധം. അതേസമയം കോഴിക്കോട് ജില്ലയിലെ വടകര-കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂരാട് പാലം അപകട ഭീഷണിയിലായിട്ട് വര്‍ഷം 26 കഴിഞ്ഞു. മൂരാട് പാലം പൊളിച്ച് പുതിയ പാലം പണിയാന്‍ ദേശീയപാത 66 ആറുവരിയാക്കുന്ന പദ്ധതിക്കായി അധികൃതര്‍ കാത്തിരിക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ നെഞ്ചിടിപ്പിനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. പുതിയ പാലത്തിനായി പറയുന്ന സാങ്കേതിക തടസ്സങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും അത് അംഗീകരിക്കില്ലെന്ന ഉറച്ച മനസ്സോടെയാണ് നാട്ടുകാരും വിവിധ മോട്ടോര്‍വാഹന യൂണിയനുകളും പറയുന്നത്. വലിയ സുരക്ഷാ പ്രശ്‌നത്തോടൊപ്പം മനസ്സിനെ മുരടിപ്പിക്കുന്ന ഗതാഗത തടസ്സവും നേരിടാന്‍ തുടങ്ങിയതോടെ മൂരാട് നിലവിലെ പാലം ശാപമായി മാറിയിരിക്കുകയാണ്.
1940ല്‍ ബ്രിട്ടീഷുകാരാണ് 145 മീറ്റര്‍ നീളത്തിലുള്ള പാലം നിര്‍മിച്ചത്. അഞ്ചര മീറ്റര്‍ വീതിയുള്ള പാലം 26 വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞിരുന്നു. നിലവില്‍ പാലത്തിന്റെ അടിഭാഗവും മറ്റും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാലത്തിന്റെ പ്രതലം ദുര്‍ബലമാണെന്ന് പല തവണ റിപോര്‍ട്ട് ചെയ്തിട്ടും പൊട്ടിപ്പൊളിയുന്ന ഭാഗം കണ്ണില്‍ പൊടിയിടുന്ന പോലെ താല്‍ക്കാലിക പ്രവൃത്തി ചെയ്യാറാണ് പതിവ്. കന്യാകുമാരി മുതല്‍ പനവേല്‍ വരെ നീണ്ടുകിടക്കുന്ന ദേശീയപാത 66ന്റെ പ്രശ്‌നമായി മൂരാട് പാലം മാറിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപ പുതിയ പാലത്തിനായി അനുവദിച്ചിട്ടും ദേശീയപാത ആറുവരിയാക്കുന്ന കേന്ദ്രപദ്ധതിയുടെ കാര്യത്തില്‍ തീരുമാനമാകാതെ പുതിയ പാലം നിര്‍മ്മിക്കാനാവില്ലെന്ന സങ്കേതിക പ്രശ്‌നമാണ് വന്നിരിക്കുന്നത്.
ഏഴു മീറ്റര്‍ വീതിയിലുള്ള പാതയില്‍ അഞ്ചര മീറ്റര്‍ വീതീയിലുള്ള പാലമുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം മണിക്കുറൂകള്‍ നീളുന്ന ഗതാഗതകുരുക്കാണ്. പല സമയങ്ങളിലായി പാലത്തിന്റെ ഇരുവശത്തുമായി നില്‍ക്കുന്ന പൊലീസ് ഒരു ഭാഗത്തെ വാഹനങ്ങള്‍ മാത്രം കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. എതിര്‍ദിശയില്‍ നിന്ന് രണ്ട് വലിയ വാഹനങ്ങള്‍ കടന്നുവരികയാണെങ്കില്‍ പിന്നെ മണിക്കൂറുകള്‍ നീണ്ട ഗതഗാതകുരുക്ക് അനുഭവപ്പെടും. അതേസമയം പാലത്തിന്റെ ഇരുവശത്തുമായി നിരത്തിയിടുള്ള വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ കടക്കാറുണ്ട്. ചില സമയങ്ങളില്‍ ആംബുലന്‍സുകളുടെ കാര്യമാണ് ഏറെ പരിതാപകരമാവുന്നത്. ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലില്‍ മൂരാട് പാലമെത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് രോഗികളേക്കാള്‍ കൂടുതല്‍ നെഞ്ചിടിപ്പാണ്, കടക്കാന്‍ കഴിയുമോ അതോ പാലത്തില്‍ കുടുങ്ങുമോയെന്ന്. പല തവണ രോഗികളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ട സംഭവങ്ങളും ഇവിടെ നടന്നിട്ടുള്ളതായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വീണ്ടും ടെന്‍ഡര്‍ ചെയ്തത്. ഇരുവശത്തെും റോഡ് 100 മീറ്ററോളം നീളത്തില്‍ മൂന്നു വരിയാക്കി വീതികൂ്ട്ടി വാഹനഗതാഗതം ക്രമീകരിക്കാനാണ് പദ്ധതി. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാല്‍ 15 ദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആ ടെന്‍ഡര്‍ നടപടിയുമായി ബന്ധപ്പെട്ട് പിന്നീട് ഒരു നീക്ക് പോക്കും നടന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it