wayanad local

മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിക്ക് യോഗം ചേരാന്‍ ഇനി വാടക നല്‍കേണ്ട

കല്‍പ്പറ്റ: വാടക നല്‍കി യോഗങ്ങളും മറ്റു പരിപാടികളും നടത്തേണ്ട ഗതികേട് ഇനി മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിനില്ല. 250 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും മീറ്റിങ് ഹാളും ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കി. ഹാളുകളുടെ ഉദ്ഘാടനം സംസ്ഥാന മന്ത്രിസഭയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭീമമായ വാടക നല്‍കി പുറത്ത് നടത്തിയിരുന്ന പരിപാടികള്‍ പഞ്ചായത്ത് കോംപൗണ്ടില്‍ തന്നെ വേണമെന്നു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം മൂന്നു നിലയാക്കാന്‍ ഭരണസമിതി മുന്നിട്ടിറങ്ങുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മീറ്റിങ് ഹാളും കോണ്‍ഫറന്‍സ് ഹാളും നിര്‍മിക്കാന്‍ മാത്രമായി മൂന്നാം നിലയുടെ രൂപരേഖ തയ്യാറാക്കി പ്രവൃത്തി തുടങ്ങി. മുകളിലത്തെ നില രണ്ടു ഭാഗങ്ങളായി തിരിച്ചാണ് ഹാളുകള്‍ക്ക് സ്ഥലമൊരുക്കിയത്. മൂന്നാംനിലയുടെ പ്രവൃത്തികള്‍ക്കും ഹാളുകളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റുമായി 63 ലക്ഷം രൂപ ചെലവിട്ടു. 10,70,000 രൂപയുടെ ഫര്‍ണിച്ചറുകള്‍ ഇരു ഹാളുകളിലും സജ്ജീകരിച്ചു. റബ്‌കോയാണ് ഫര്‍ണിച്ചറുകള്‍ എത്തിച്ചു സ്ഥാപിക്കാന്‍ കരാര്‍ ഏറ്റെടുത്തത്. മീറ്റിങ് ഹാളിനും ഫര്‍ണിച്ചറുകള്‍ക്കും കൂടി 20 ലക്ഷം രൂപ വിനിയോഗിച്ചു. ശേഷിക്കുന്ന തുക കോണ്‍ഫറന്‍സ് ഹാളിനു ചെലവാക്കി.
മറ്റൊരു ഗ്രാമപ്പഞ്ചായത്തുകള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പ്ലാന്‍ തയ്യാറാക്കിയാണ് ഹാളുകള്‍ സജ്ജീകരിച്ചതെന്നു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലയ്ക്കല്‍ പറഞ്ഞു. മുറികള്‍ വാടകയ്്‌ക്കെടുത്തും സ്‌കൂളുകളിലെ ഒഴിവുസമയങ്ങളും നോക്കി നടത്തിയിരുന്ന യോഗങ്ങള്‍ ഇനി പഞ്ചായത്ത് ഓഫിസില്‍ തന്നെ നടത്താമെന്നും കോണ്‍ഫറന്‍സ് ഹാള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും വാടകയ്ക്ക് നല്‍കാന്‍ കഴിയുന്നതിലൂടെ പഞ്ചായത്തിന് വരുമാനം കൂടിയാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it