Idukki local

മൂന്നാറില്‍ താപനില മൈനസ് നാലില്‍; സഞ്ചാരികള്‍ ഒഴുകുന്നു

മൂന്നാര്‍: മൂന്നാറിലെ താപനില മൈനസ് നാലുവരെ താഴ്ന്നു. ഇടുക്കിയിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, വാഗമണ്‍ മേഖലകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. നവംബറില്‍ തുടങ്ങിയ ടൂറിസ്റ്റുകളുടെ തിരക്ക് ക്രിസ്മസ്, പുതുവല്‍സര അവധിക്കാലത്തു പാരമ്യത്തിലെത്തും. മൂന്നാര്‍, തേക്കടി, വാഗമണ്‍ തുടങ്ങി ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം അവധി ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. മൂന്നാറിലേക്കുള്ള വഴിയില്‍ അടിമാലി മുതല്‍ വിനോദസഞ്ചാരികളുമായുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ്. ദിവസേന 2250 പേരാണു രാജമലയില്‍ മാത്രം എത്തുന്നത്. മാട്ടുപ്പെട്ടിയില്‍ ശരാശരി 1500 പേര്‍ സന്ദര്‍ശനത്തിനെത്തുന്നെന്നാണു ഡിടിപിസിയുടെ കണക്ക്. വരുംദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയിലധികമാകും. കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളിലും സ!ഞ്ചാരികള്‍ ധാരാളമായെത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താണിരുന്നു. സമീപ എസ്‌റ്റേറ്റുകളായ ലക്ഷ്മി, ചെണ്ടുവരൈ, ചിറ്റുവാര എന്നിവിടങ്ങളില്‍ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. മൂന്നാറില്‍ മഴ മാറിനില്‍ക്കുന്നതും ആകാശം തെളിഞ്ഞിരിക്കുന്നതും തണുപ്പു വര്‍ധിപ്പിക്കുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റര്‍ ദൂരത്തില്‍ പണിനടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴു വരെ നിരോധിച്ചിരിക്കുകയാണ്. ഇതു തമിഴ്‌നാട്ടില്‍നിന്നു മധുര വഴി മൂന്നാറിലെത്തുന്ന സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. പൂപ്പാറയില്‍നിന്നു തിരിഞ്ഞു രാജകുമാരി കുഞ്ചിത്തണ്ണി പള്ളിവാസല്‍ വഴിയാണ് സഞ്ചാരികള്‍ ഇപ്പോള്‍ മൂന്നാറിലെത്തുന്നത്. അതേസമയം, സഞ്ചാരികളുടെ തിരക്കേറുന്ന സമയം നോക്കി തേക്കടിയിലെ കെടിഡിസിയുടെ പുതിയ ബോട്ട് സര്‍വീസ് തകരാറിലായി. തേക്കടി സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കു തടാകത്തിലെ ബോട്ടിങ്ങാണു പ്രധാന ആകര്‍ഷണം. തിരക്കേറിയ പുതുവര്‍ഷത്തിന് എല്ലാ ബോട്ടുകളും സര്‍വീസ് നടത്തിയില്ലെങ്കില്‍ സഞ്ചാരികള്‍ ഏറെ വലയും. തേക്കടിയില്‍ കെടിഡിസിയുടെ നാലു ബോട്ടുകളാണു സര്‍വീസ് നടത്തുന്നത്. ഇതില്‍ രണ്ടു ബോട്ടുകളില്‍ 120 പേര്‍ക്ക് വീതം യാത്ര ചെയ്യാന്‍ കഴിയും. ഇവ രണ്ടും കഴിഞ്ഞദിവസം തകരാറിലായി. ഒരെണ്ണം നന്നാക്കി സര്‍വീസ് പുനരാരംഭിച്ചു. രണ്ടാമത്തേതു വൈകാതെ സര്‍വീസിനിറങ്ങുമെന്നു കെടിഡിസി വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it