Idukki local

മൂന്നാറിനെ ടാറ്റയുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണം: സിപിഐ



തൊടുപുഴ: മൂന്നാര്‍ ടൗണിനെ ടാറ്റാ കമ്പനിയുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാറില്‍ ടാറ്റാ കമ്പനിയുടെ വാഴ്ചയാണ് നടക്കുന്നത്. മൂന്നാറിലെ വ്യാപാരികളില്‍ നിന്നും വാടക പിരിക്കാനോ അവരുടെ പേരില്‍ മറ്റു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ടാറ്റക്ക് യാതോരു അവകാശവുമില്ല.1971ല്‍ കണ്ണന്‍ദേവന്‍ മലനിരകളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഭൂമിയും യാതൊരുവിധ നഷ്ടപരിഹാരവും കൊടുക്കാതെ സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. 1974ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് കണ്ണന്‍ ദേവന് തേയിലെ കൃഷി നടത്തുന്നതിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 57000 ഏക്കര്‍ സ്ഥലം കുത്തകപാട്ട വ്യവസ്ഥയില്‍ കണ്ണന്‍ ദേവന് തിരിച്ച് നല്‍കിയിരുന്നു. ഈ സ്ഥലത്ത് മൂന്നാര്‍ ടൗണും ഉള്‍പ്പെട്ടിരുന്നു.നിലവില്‍ ടൗണിലെ വ്യാപാരികളോടും മറ്റുള്ളവരോടും ടാറ്റ വാടക പിരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാര്‍ ടൗണ്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം ടൗണിലെ മുഴുവന്‍ താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പട്ടയം നല്‍കി കമ്പനി വാഴ്ചയില്‍ നിന്നും മൂന്നാറിനെ എന്നന്നേക്കുമായി മോചിപ്പിക്കണമെന്നും തൊടുപുഴയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിപിഐ ജില്ലാ കൗണ്‍സിലംഗമായ സി യു ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി എ കുര്യന്‍,പി പ്രസാദ്, ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍,അസിസ്റ്റന്റ് സെക്രട്ടറി പി മുത്തുപാണ്ടി,സംസ്ഥാന കൗണ്‍സിലംഗങ്ങളായ മാത്യൂ വര്‍ഗീസ്,കെ സലിംകുമാര്‍ എന്നിവരും ഇ എസ് ബിജിമോള്‍ എംഎല്‍എയും പങ്കെടുത്തു.
Next Story

RELATED STORIES

Share it