Flash News

മുസ്‌ലിം യുവാവിനെ വെട്ടി ജീവനോടെ കത്തിച്ചു

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ ചുട്ടുകൊന്നു. പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റാസുല്‍ ഖാന്‍ (45) ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലാണ് സംഭവം. അഫ്‌റാസുല്‍ ഖാനെ മര്‍ദിക്കുകയും മണ്ണെണ്ണയൊഴിച്ചു തീവയ്ക്കുകയും ചെയ്ത ശംഭുലാല്‍നാഥ് റെഗര്‍ എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും സഹായങ്ങള്‍ ചെയ്ത യുവതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ ദൃശ്യവും ശംഭുലാലിന്റെ അഭിമുഖവും വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ച ഇയാളുടെ മരുമകനായ 14കാരനും അറസ്റ്റിലായിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് അഫ്‌റാസുലിനെ ശംഭുലാല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയത്. മണ്‍വെട്ടിയും മഴുവും ഉപയോഗിച്ച് പിറകില്‍ നിന്ന് ക്രൂരമായി വെട്ടുമ്പോള്‍ അദ്ദേഹം സഹായത്തിനു നിലവിളിക്കുന്നതു വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. വെട്ടേറ്റ് അവശനായ അഫ്‌റാസുലിന്റെ തല കൈകള്‍ക്കുള്ളിലാക്കി ശംഭുലാല്‍ ഭീഷണി മുഴക്കുന്നുണ്ട്. അഫ്‌റാസുല്‍ അബോധാവസ്ഥയില്‍ ആയപ്പോഴാണ് മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നത്. 'ലൗ ജിഹാദ്' നടത്തുന്ന എല്ലാവര്‍ക്കും ഇതായിരിക്കും ഗതിയെന്നും ജിഹാദികള്‍ ഇന്ത്യ വിട്ടു പോവണമെന്നും മൃതദേഹത്തിന് സമീപം നിന്ന് ശംഭുലാല്‍ ഭീഷണി മുഴക്കി. രാജ്‌സമന്ദിലെ  ഹോട്ടലിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പോലിസ് നടത്തിയ തിരച്ചിലില്‍ പാതി കത്തിയ ആധാര്‍ കാര്‍ഡും ചെരിപ്പും അഫ്‌റാസുലിന്റെ ബൈക്കും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആളെ വ്യക്തമായത്. ഇതിനിടെ, കൊലയാളികള്‍ എടുത്ത വീഡിയോ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ സംഭവം കൂടുതല്‍ വ്യക്തമാവുകയായിരുന്നു. വൈകാതെ തന്നെ ശംഭുലാലിനെ പോലിസ് കസ്റ്റഡിയിലെടുത്തു. വീഡിയോയില്‍ കണ്ട ആളുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ശംഭുനാഥ് ഇക്കാര്യം വിവരിച്ച് താന്‍ ഇനി കീഴടങ്ങുമെന്നു പറയുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. തന്റെ സഹോദരിക്കു വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it